രാജ്യത്തെ കൊവിഡ് കേസുകളിൽ പകുതിയിലധികവും മഹാരാഷ്ട്രയിലും കേരളത്തിലുമെന്ന് കേന്ദ്രം

കൊവിഡിന്റെ രണ്ടാം തരംഗം പൂർണമായും അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം. രാജ്യത്തെ കൊവിഡ് കേസുകളായിൽ പകുതിയിലധികവും കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ 14 ജില്ലകളും മഹാരാഷ്ട്രയിലെ 15 ജില്ലകളും ആശങ്ക സൃഷ്ട്ടിക്കുന്നുവെന്ന് അഗർവാൾ പറഞ്ഞു.
വൈറസിൻറെ സാന്നിധ്യം ഇപ്പോളും രാജ്യത്ത് ഉള്ളതിനാൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. എന്നാൽ രാജ്യത്ത് പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു. പുതിയ കേസുകളുടെ ശരാശരിയിൽ കഴിഞ്ഞയാഴ്ച എട്ട് ശതമാനം കുറവ് രേഖപ്പെടുത്തി. രാജ്യത്തെ പുതിയ കേസുകളിൽ 80 ശതമാനവും 90 ജില്ലകളിലാണ്. യൂറോകപ്പ് സെമി ഫൈനലിന് ആതിഥ്യമരുളിയ യു.കെ.യിൽ കൊവിഡ് വ്യാപനം വീണ്ടുമുണ്ടായെന്ന് ലവ് അഗർവാൾ ചൂണ്ടിക്കാട്ടി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഫുട്ബോൾ മത്സരം കാണാനെത്തിയതാണ് ഇതിന് കാരണം. അതിനാൽ നാം ജാഗ്രത കൈവിടരുതെന്നാണ് ഇത് വ്യകതമാക്കുന്നത്. റഷ്യയിലും, യു.കെ.യിലും, ബംഗ്ലാദേശിലും വീണ്ടും കൊവിഡ് വ്യാപനം ഉണ്ടായിട്ടുണ്ട്.
രാജ്യത്ത് മൂന്നാം തരംഗത്തെ അകറ്റി നിര്‍ത്തുന്നതിന് കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന പ്രവണത നിലനിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാജ്യത്ത് 43,393 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,07,52,950 ആയി. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, അസം എന്നിവയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള അഞ്ച് സംസ്ഥാനങ്ങള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here