മരം മുറിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദം
ഇടുക്കിയില്‍ വിവാദ റവന്യൂ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മരം മുറിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദം. അനുമതിയോടെ മരം മുറിച്ച എല്ലാവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ മൂന്നാര്‍ ഡിഎഫ്ഒ ഉത്തരവ് ഇറക്കി. പുതിയ ഉത്തരവ് അനുസരിച്ച് ജില്ലയില്‍ അഞ്ഞൂറിലധികം കര്‍ഷകരെങ്കിലും നിയമ നടപടിക്ക് വിധേയരാകും.
നേര്യമംഗലം, അടിമാലി, ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാര്‍ക്കാണ് വിവാദ റവന്യൂ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മരം മുറിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുക്കാന്‍ മൂന്നാര്‍ ഡിഫ്ഒ കത്തയച്ചത്. 2020 ഒക്ടോബര്‍ 24ലെ റവന്യൂ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ വ്യാപക മരംകൊള്ള നടന്നെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
തേക്ക്, ഈട്ടി തുടങ്ങിയ രാജാകീയ മരങ്ങള്‍ മുറിച്ചു കടത്തിയതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടം നേരിട്ടു. ഈ പശ്ചാത്തലത്തിലാണ് നഷ്ടപ്പെട്ട സര്‍ക്കാര്‍ മുതല്‍ തിരിച്ചു പിടിക്കുന്നതിനായി മരം മുറിച്ചവര്‍ക്കെതിരെ കേസ് എടുക്കാന്‍ വനം വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇടുക്കിയിലെ കര്‍ഷകരെ ഉള്‍പ്പടെ പ്രതിസന്ധിയിലാക്കുന്ന ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നാര്‍ ഡിഎഫ്ഒ ഉത്തരവിറക്കിയത്. മരം കൊള്ള നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് പുതിയ ഉത്തരവെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ജില്ലയില്‍ സിപിഐ ഉള്‍പ്പടെയുള്ള ഭരണകക്ഷി പാര്‍ട്ടികളും വിഷയത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
Story Highlights: wood robbery, idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here