‘ഞാൻ ഏറ്റവും കൂടുതൽ വിശ്വസിച്ച സിനിമ’; മാലിക്കിനെ കുറിച്ച് ആന്റോ ജോസഫ്
ഫഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ മാലിക് എന്ന സിനിമ ആമസോൺ പ്രൈമിങ് സ്ട്രീമിങ് തുടങ്ങിയിരിക്കുകയാണ്. ആൻ്റോ ജോസഫ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഫഹദിൻ്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമയാണ്. പ്രൈമിൽ സിനിമ റിലീസാവുന്നതിൻ്റെ പശ്ചാത്തലത്തിൽ നിർമ്മാതാവ് ആൻ്റോ ജോസഫ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച ഒരു പോസ്റ്റ് ഇപ്പ്പോൾ വൈറലാവുകയാണ്.
മാലിക് താൻ ഏറ്റവുമധികം വിശ്വസിച്ച സിനിമയാണെന്ന് ആൻ്റോ ജോസഫ് പറയുന്നു. നീണ്ടുനീണ്ടു പോവുന്ന കോവിഡ് അനിശ്ചിതത്വത്തിൽ എന്നെ പോലെ ഒരു നിർമ്മാതാവിനു താങ്ങാവുന്നതിനപ്പുറത്തേക്ക് ചിത്രത്തിന്റെ സാമ്പത്തിക ബാധ്യതകൾ പെരുകിയപ്പോൾ, OTT യിൽ വിപണനം ചെയ്തുകൊണ്ട്, ബാധ്യതകൾ ലഘൂകരിക്കുക എന്ന വേദനാജനകമായ തീരുമാനമെടുക്കേണ്ടി വന്നു. എന്റെ അവസ്ഥ എന്നോളം അറിഞ്ഞ ഫഹദും, മഹേഷും വേദനയോടെ ഒപ്പം നിന്നു എന്നും ആൻ്റോ ജോസഫ് കുറിച്ചു.
ആൻ്റോ ജോസഫിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
മാലിക് നാളെ നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്. അമസോൺ പ്രൈമിലൂടെ. ഒരുപാട് പേരുടെ സ്വപ്നമാണ്, മാലിക്. എഴുതി സംവിധാനം ചെയ്ത മഹേഷ് നാരായണന്റെ, സ്വയം സമർപ്പിച്ചഭിനയിച്ച ഫഹദിന്റെ, നിമിഷ സജയന്റെ, ജോജുവിന്റെ, വിനയ് ഫോർട്ടിന്റെ, മറ്റ് അഭിനേതാക്കളുടെ, ക്യാമറ ചലിപ്പിച്ച സാനുവിന്റെ, സംഗീതം കൊടുത്ത സുഷിൻ ശ്യാമിന്റെ, ശബ്ദരൂപകൽപ്പന നിർവ്വഹിച്ച വിഷ്ണു ഗോവിന്ദിന്റെ, ആർട്ട് ഡയറക്റ്റർ സന്തോഷ് രാമന്റെ, കൊസ്റ്റ്യുംസ് ഡിസൈൻ ചെയ്ത ധന്യ ബാലകൃഷ്ണന്റെ, മേക്കപ്പ് മാൻ രഞ്ജിത്ത് അമ്പാടിയുടെ, പ്രൊഡക്ഷൻ കൺട്രോളർ അലക്സ് കുര്യന്റെ, ഇവർക്കെല്ലാം ഈ സിനിമ, അതിന്റെ വലിപ്പത്തിലും, മിഴിവിലും, ശബ്ദഭംഗിയിലും, തീയറ്ററുകളിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. തീർച്ചയായും, ഒരു ഗംഭീര തീയറ്റർ അനുഭവം ആകുമായിരുന്നു, മാലിക്. ഏറെ കഷ്ടപ്പാടുകൾക്കിടയിലും, നിർമ്മാതവ് എന്ന നിലയിൽ മലിക് എന്ന സിനിമ ആവശ്യപ്പെടുന്നതൊക്കെ കൊടുക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ. ഞാൻ ഏറ്റവും കൂടുതൽ വിശ്വസിച്ച സിനിമ. പക്ഷേ, നീണ്ടുനീണ്ടു പോവുന്ന കോവിഡ് അനിശ്ചിതത്വത്തിൽ എന്നെ പോലെ ഒരു നിർമ്മാതാവിനു താങ്ങാവുന്നതിനപ്പുറത്തേക്ക് ചിത്രത്തിന്റെ സാമ്പത്തിക ബാധ്യതകൾ പെരുകിയപ്പോൾ, OTT യിൽ വിപണനം ചെയ്തുകൊണ്ട്, ബാധ്യതകൾ ലഘൂകരിക്കുക എന്ന വേദനാജനകമായ തീരുമാനമെടുക്കേണ്ടി വന്നു. എന്റെ അവസ്ഥ എന്നോളം അറിഞ്ഞ ഫഹദും, മഹേഷും വേദനയോടെ ഒപ്പം നിന്നു. ചിത്രം വാങ്ങിച്ച ആമസോണിനും, ഏഷ്യാനെറ്റിനും നന്ദി. മാലിക് നിങ്ങളിലേക്ക് എത്തുകയാണ്. കാണുക, ഒപ്പം നിൽക്കുക.
Story Highlights: anto joseph facebook post about malik
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here