മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയത് കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍: വി ഡി സതീശന്‍
കൊടകര കവര്‍ച്ച, സ്വര്‍ണക്കടത്ത് കേസുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത് കേസുകള്‍ ഒത്തുതീര്‍പ്പാക്കാനാണ്. ഡല്‍ഹിയിലേക്ക് കെ സുരേന്ദ്രനെ കൂടി കൊണ്ടുപോകാമായിരുന്നുവെന്നും വി ഡി സതീശന്‍ പരിഹസിച്ചു.
അശാസ്ത്രീയമായാണ് ടിപിആര്‍ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള ക്രമീകരണങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കിയിരിക്കുന്നത്. ഒരു ദിവസം കട തുറന്നാല്‍ ആറ് ദിവസം വരുന്നവരും അന്ന് വരും. ആള്‍കൂട്ടിനും രോഗവ്യാപനത്തിനും ഇടയാകുന്ന നിര്‍ദേശങ്ങളാണ് സര്‍ക്കാരിന്റെത്. സര്‍ക്കാര്‍ ഇതില്‍ ദുരഭിമാനം കാണേണ്ട ആവശ്യമില്ല. ക്രിയാത്മകമായ അഭിപ്രായങ്ങള്‍ പരിഗണിക്കണം. രോഗ വ്യാപനം തടുക്കാനുള്ള നിയന്ത്രണങ്ങള്‍ മാത്രം മതി. കൊവിഡില്‍ സാമ്പത്തിക ആഘാതം വലുതാണ്. കൊവിഡ് ദുരന്ത നിവാരണ കമ്മിറ്റിയുണ്ടാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
കൊടകര കുഴല്‍പ്പണ കേസില്‍ സര്‍ക്കാരും ബിജെപിയും തമ്മില്‍ ഒത്തുതീര്‍പ്പെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെയാണ് രംഗത്തെത്തിയത്. ബിജെപി നേതാക്കളെ ഒഴിവാക്കി നടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണിതെന്നും ചെന്നിത്തല ആരോപിച്ചു.
Story Highlights: v d satheesan, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here