സ്റ്റാര്‍ക്കിന് അഞ്ച് വിക്കറ്റ്, ഏകദിന പരമ്പര ജയിച്ച് തുടങ്ങി ഓസ്ട്രേലിയ

ടി20 പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് സ്വന്തമാക്കിയതെങ്കിലും ഏകദിന പരമ്പരയില്‍ മികച്ച തുടക്കവുമായി ഓസ്ട്രേലിയ. ക്യാപ്റ്റന്‍ അലെക്സ് കാറെയുടെ(67) തകര്‍പ്പന്‍ ഇന്നിംഗ്സിനൊപ്പം ആഷ്ടണ്‍ ടര്‍ണര്‍(49), ജോഷ് ഫിലിപ്പ്(39), ബെന്‍ മക്ഡര്‍മട്ട്(28), മിച്ചല്‍ മാര്‍ഷ്(20) എന്നിവര്‍ മാത്രമാണ് ഓസ്ട്രേലിയന്‍ നിരയില്‍ റണ്‍സ് കണ്ടെത്തിയത്.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നേടി വിന്‍ഡീസ് നിര തിരിച്ചടിച്ചപ്പോള്‍ 49 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് മാത്രമാണ് നേടിയത്. വാല്‍ഷ് 5 വിക്കറ്റും അകീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുമാണ് നേടിയത്. ഇതില്‍ വാല്‍ഷ് 39 റണ്‍സ് മാത്രമാണ് തന്റെ പത്തോവര്‍ സ്പെല്ലില്‍ വിട്ട് നല്‍കിയത്.
മഴനിയമ പ്രകാരം 257 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 123 റണ്‍സിന് പുറത്തായി. പരിക്കേറ്റ ആരോണ്‍ ഫിഞ്ചിന് പകരം നായകസ്ഥാനമേറ്റെടുത്ത അലക്‌സ് കാരെയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി.
വിന്‍ഡീസ് നിരയില്‍ അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ കീറണ്‍ പൊള്ളാര്‍ഡ് മാത്രമാണ് പിടിച്ചുനിന്നത്. പൊള്ളാര്‍ഡ് 57 പന്തില്‍ 56 റണ്‍സെടുത്തു. എവിന്‍ ലൂയിസ് (0), ഷിംറോണ്‍ ഹെറ്റ്മയേര്‍ (11), ജേസണ്‍ മുഹമ്മദ് (2), ഡാരന്‍ ബ്രാവോ (2), നിക്കോളാസ് പുരാന്‍ (0), ജേസണ്‍ ഹോള്‍ഡര്‍ (0), അല്‍സാരി ജോസഫ് (17), ഹെയ്ഡന്‍ വാല്‍ഷ് (20), അകെയ്ല്‍ ഹൊസേന്‍ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഷെല്‍ഡണ്‍ കോട്ട്രല്‍ (4) പുറത്താവാതെ നിന്നു. സ്റ്റാര്‍ക്കിന് പുറമെ ജോഷ് ഹേസല്‍വുഡ് മൂന്ന് വിക്കറ്റെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here