കോണ്‍ഗ്രസുകാര്‍ക്ക് വാക്‌സിന്‍ നല്‍കരുത്: സിപിഐഎം വാര്‍ഡ് അംഗത്തിന്റെ പ്രസ്താവനയില്‍ വിവാദം
കോണ്‍ഗ്രസുകാര്‍ക്ക് വാക്‌സിന്‍ നല്‍കരുതെന്ന സിപിഐഎം വാര്‍ഡ് അംഗത്തിന്റെ പ്രസ്താവനയില്‍ വിവാദം. പാലക്കാട് ജില്ലയിലെ കപ്പൂര്‍ പത്താം വാര്‍ഡ് അംഗം സുജിത ബാലകൃഷ്ണന്റെ സംഭാഷണമാണ് പുറത്തുവന്നത്. കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടാണ് വിവാദ പരാമര്‍ശം. കോണ്‍ഗ്രസുകാര്‍ക്ക് വാക്‌സിന്‍ നല്‍കരുതെന്നായിരുന്നു നിര്‍ദേശം. സംഭാഷണം പുറത്തായതിന് ശേഷം സുജിതയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.
Read Also: സംസ്ഥാനത്ത് വാക്‌സിന്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നില്ല: വീണാ ജോര്‍ജ്
‘നാലഞ്ച് ആളുകള്‍ വാക്‌സിനുണ്ടോ എന്ന് ആശാ വര്‍ക്കറെ വിളിച്ച് അന്വേഷിക്കുന്നുണ്ട്. നാളെ നമുക്കുണ്ട്. രണ്ട് പ്രവാസികള്‍ക്ക് വിടാം എന്ന് പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസുകാരായ ആളുകളെ വിളിച്ചിട്ടുണ്ടെങ്കില്‍ വിടാന്‍ ഉദ്ദേശമില്ല.’ എന്നാണ് ശബ്ദ സന്ദേശത്തില്‍ സുജിത പറയുന്നത്. പത്താം വാര്‍ഡിലെ ജനങ്ങള്‍ ഇഞ്ചക്ഷന് വേണ്ടി ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് നല്‍കില്ലെന്നാണ് മെമ്പര്‍ പറഞ്ഞതെന്നും സുജിത രാജി വയ്ക്കണമെന്നും കോണ്‍ഗ്രസ് കപ്പൂര്‍ മണ്ഡലം പ്രസിഡന്റ് പി രാജീവ് ആവശ്യപ്പെട്ടു. ഇത്തരം പ്രവണതകളെ സംസ്ഥാനത്തൊട്ടാകെ കോണ്‍ഗസ് ഒറ്റക്കെട്ടായി നേരിടുമെന്നും രാജീവ് പറഞ്ഞു.
അതേസമയം വാക്‌സിന്‍ വിതരണത്തില്‍ പക്ഷപാതം കാണിച്ചിട്ടില്ലെന്നും സംഭാഷണത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്നും സുജിത ആരോപിച്ചു. സന്ദേശം കട്ട് ചെയ്താണ് പ്രചരിക്കുന്നത്. രാഷ്ട്രീയ പരമായി വിഷയം ഉയര്‍ത്തിക്കൊണ്ടുവരികയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അവര്‍ ആരോപിച്ചു.
Story Highlights : Kerala’s 1251-km hill highway project will traverse through hill-ranges connecting 13 districts.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here