സിഷ്ണ ആനന്ദിന്റെ ജീവിതത്തെ ആസ്പദമാക്കി’കണ്മണി’; നോവൽ പ്രകാശനം ചെയ്ത് അഞ്ജു അരവിന്ദ്

കണ്ണൂരിന്റെ ഹെലൻ കെല്ലർ എന്നറിയപ്പെടുന്ന പെൺ പ്രതിഭയാണ് സിഷ്ണ ആനന്ദ്. കാഴ്ചശക്തിയോ കേൾവിശ്കതിയോ സംസാര ശേഷിയോ ഇല്ലാത്ത സിഷ്ണ ആനന്ദിന്റെ ജീവിതത്തെ ആസ്പദമാക്കി കൺമണി എന്ന ഒരു നോവൽ രചിച്ചിരിക്കുകയാണ് സഞ്ജയ് അമ്പലപറമ്പത്ത്. മകളുടെ അത്ഭുത കഴിവിനെക്കുറിച്ചും ജീവിതാനുഭവങ്ങളെ കുറിച്ചും സിഷ്ണ ആനന്ദിന്റെ അച്ഛൻ എഴുതിയ കഥയിലൂടെയാണ് സഞ്ജയ് അമ്പലപറമ്പത്തിന് ഇത്തരം ഒരു ആശയം ഉണ്ടായത്. നർത്തകിയും നടിയുമായ അഞ്ജു അരവിന്ദാണ് കണ്മണി എന്ന നോവൽ പ്രകാശനം ചെയ്തത്.
കാഴ്ചയും കേൾവിയുമില്ലാഞ്ഞിട്ടും മാതൃക സൃഷ്ടിച്ച പലരുമുണ്ട്. എന്നാൽ, കണ്ണും കാതുമില്ലാതിരുന്നിട്ടും നൃത്തം ചെയ്ത സിഷ്ണ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. നർത്തകിയാകാൻ മോഹിച്ച സിഷ്ണ കാണാനും കേൾക്കാനും കഴിയാതെ നൃത്തം പഠിക്കുക എന്ന വെല്ലുവിളിയാണ് ഇരുപത്തിയാറാം വയസ്സിൽ ഏറ്റെടുത്തത്. ബ്രെയിൽ ലിപിയിലൂടെ ഗാനത്തിന്റെ അർത്ഥം മനസ്സിലാക്കി. സ്പർശത്തിലൂടെ മുദ്രകളും ചുവടുകളും ഉറപ്പിച്ചു. 20 വർഷത്തോളം മുംബൈയിലെ ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച സിഷ്ണയ്ക്ക് കംപ്യൂട്ടർ പവർ ബ്രയിൽ ഉപയോഗിച്ച് എഴുതുവാനും വായിക്കുവാനും സാധിക്കുന്നു.
തീവ്രമായ അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന ഈ നോവലിലൂടെ വായനക്കാർക്ക് പ്രചോദനം നൽകാനും ജീവിത്തിലെ പരീക്ഷണങ്ങളെ നേരിടാനും സാധിക്കുമെന്ന് കൺമണിയുടെ രചയിതാവ് സഞ്ജയ് അമ്പലപറമ്പത്ത് അഭിപ്രായപ്പെട്ടു.
ഈ ഒരു കാലഘട്ടത്തിൽ കണ്മണി എന്ന പുസ്തകത്തിന്റെ പ്രസക്തി വളരെ വലുതാണ്. ഒരു പാട് സൗഭാഗ്യങ്ങൾ ഉണ്ടെങ്കിലും ഒന്നുമില്ലെന്ന് പറയുന്നവരുടെ മുൻപിലേക്ക് കാഴ്‌ചയും കേൾവിയും സംസാരശേഷിയും ഇല്ലാത്ത സിഷ്ണ ആനന്ദ് എന്ന പെൺകുട്ടി പുഞ്ചിരിച്ചു നടക്കുന്നത് കാണുമ്പോൾ അത് തീർച്ചയായതും പ്രചോദനം നൽകുന്നതാണെന്നും സഞ്ജയ് അമ്പലപറമ്പത്ത് കൂട്ടിച്ചേർത്തു.
Story Highlights: Shishna Anand life, Novel ‘Kanmani’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here