കേന്ദ്രസേനയെ വിന്യസിക്കാൻ തീരുമാനം; അസം-മിസോറാം സംഘർഷത്തിന് താത്ക്കാലിക പരിഹാരം

അസം-മിസോറാം അതിർത്തി സംഘർഷത്തിൽ താത്ക്കാലിക പ്രശ്‌നപരിഹാരത്തിന് ധാരണ. സംഘർഷ മേഖലയിൽ കേന്ദ്രസേനയെ വിന്യസിക്കാൻ ഇരു സംസ്ഥാനങ്ങളും സമ്മതിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
അസം-മിസോറാം അതിർത്തിയിൽ ദേശീയപാത 306 ൽ കേന്ദ്രസേനയെ വിന്യസിക്കാനാണ് ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ധാരണ. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസം ചീഫ് സെക്രട്ടറി ജിഷ്ണു ബറുവാ, ഡിജിപി ഭാസ്‌കർ ജ്യോതി മഹന്ത, മിസോറം ചീഫ് സെക്രട്ടറി ലാൽനുൻമാവിയ ചുവാങ്കോ, പൊലീസ് മേധാവി എസ്.ബി.കെ സിംഗ് എന്നിവർ പങ്കെടുത്തു. നിലവിലെ സംഘർഷ സാധ്യത ഒഴിവാക്കാനായി ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കേന്ദ്ര സായുധ സേനയെ പ്രദേശത്ത് വിന്യസിക്കാനും, തുടർ ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാനുമാണ് യോഗത്തിലെ ധാരണ. നിലവിൽ ഇരു സംസ്ഥാനങ്ങളുടെയും സായുധ പൊലീസിനെയാണ് അതിർത്തി മേഖലയിൽ വിന്യസിച്ചിരിക്കുന്നത്.
Read Also:അസം-മിസോറാം അതിർത്തി സംഘർഷം; ആറ് പൊലീസുകാർ കൊല്ലപ്പെട്ടു
അതേസമയം അതിർത്തി സംഘർഷത്തിൽ ആറ് പൊലീസുകാർ വെടിയേറ്റു മരിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി അസാം സ്‌പെഷ്യൽ ഡിജിപി ജി.പി സിംഗ് അറിയിച്ചു. കുറ്റവാളികളെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും അസം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights: assam mizoram boarder issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here