കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചോടുന്നു;പെഗാസിസ് വിഷയത്തിൽ വ്യക്തമായ മറുപടി വേണം; രാഹുല്‍ ഗാന്ധി

പെഗാസിസ് വിഷയത്തിൽ സര്‍ക്കാരില്‍ നിന്ന് വ്യക്തമായ മറുപടി വേണമെന്ന് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒളിച്ചോടുകയാണ്.ഫോണ്‍ ചോര്‍ത്തല്‍ എന്തുകൊണ്ട് സര്‍ക്കാര്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ചാരപ്പണി നടന്നോയെന്നും സ്വന്തം ജനങ്ങളെ സര്‍ക്കാര്‍ ചോര്‍ത്തിയോ എന്നും വ്യക്തമാക്കണം.
പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ലമെന്‍റില്‍ ആക്രമണം കടുപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി രാഹുല്‍ ഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷിയോഗത്തിന് പിന്നാലെയാണ് പ്രതികരണം. യോഗത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നു. സോണിയ ഗാന്ധിയുമായുള്ള മമതയുടെ ചര്‍ച്ചയ്ക്ക് ശേഷം പാര്‍ലമെന്‍റിലെ സഹകരണത്തില്‍ അന്തിമ തീരുമാനമെന്നാണ് നിലപാട്. ഇന്ന് വൈകുന്നേരം മമത ബാനര്‍ജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം രാജ്യസഭയിൽ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുക്കളത്തിലിറങ്ങി. ബഹളം രൂക്ഷമായതോടെ രാജ്യസഭയും ലോക്സഭയും ബുധനാഴ്ച ഉച്ചവരെ നിർത്തിവെച്ചു.ബുധനാഴ്ച സഭ ചേരുന്നതിന് മുമ്പ് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ പ്രത്യേക യോഗം ചേർന്നിരുന്നു. തൃണമൂൽ ഒഴികെയുള്ള 14 പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്.
പല വിഷയങ്ങളിലും അടിയന്തര പ്രമേയം നൽകേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാക്കൾ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെഗാസസ് വിഷയത്തിൽ മാത്രമാണ് ബുധനാഴ്ച പ്രതിപക്ഷം ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്.
അതേസമയം, പ്രതിപക്ഷം സഭാനടപടികൾ തടസ്സപ്പെടുത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ ആരോപണം രാഹുൽ ഗാന്ധി തള്ളി. ജനകീയ വിഷയങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷത്തെ അപമാനിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. പെഗാസസ്, കർഷക സമരം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും സഭ ചേരുന്നതിന് മുമ്പ് രാഹുൽ പ്രതികരിച്ചിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here