കുതിരാന്‍ തുരങ്കം; കേന്ദ്രമന്ത്രിയുടേത് അനാവശ്യ വീരസ്യം പറയല്‍, നിര്‍മ്മാണം വേഗതയിലാകാൻ കാരണം പിണറായി സർക്കാർ ; എ എ റഹിം

കുതിരാന്‍ തുരങ്ക നിര്‍മ്മാണം വേഗതയിലാകാന്‍ കാരണം ഒന്നാം പിണറായി സര്‍ക്കാരിന്റെ ഇടപെടലെന്ന് ഡി.വെെ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം. രണ്ടാം പിണറായി സര്‍ക്കാര്‍ അതേ താല്പര്യം തുടര്‍ന്നു. കേന്ദ്ര പദ്ധതിയാണ്, തുറക്കാന്‍ പറയാന്‍ ഞങ്ങള്‍ക്കേ അവകാശമുള്ളൂ എന്നൊക്കെ കേന്ദ്ര മന്ത്രി പറഞ്ഞത് കേട്ടു. അതൊക്കെ അനാവശ്യമായ വീരസ്യം പറയലാണ്.
കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈ പ്രധാനമാണ്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഇവിടുത്തെ സര്‍ക്കാരിന്റെ ഇച്ഛാശക്തിയും പ്രധാനമാണ്. അല്ലാതെ സ്വാഭാവികമായി കേന്ദ്ര പദ്ധതികള്‍ വരികയും പൂര്‍ത്തീകരിക്കുകയും ചെയ്യുന്നതല്ലെന്നും റഹിം ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിതന്നെ നേരിട്ട് ഉന്നതതല യോഗം ചേര്‍ന്നു. വകുപ്പ്മന്ത്രി ഉന്നതതല യോഗങ്ങള്‍ തുടര്‍ച്ചയായി വിളിച്ചു. ക്രിയാത്മകമായ ഈ ഇടപെടലുകളാണ് ഒരു തുരങ്കം നിശ്ചയിച്ചതിനും ഒരു നാള്‍ മുന്‍പ് തുറക്കാന്‍ കഴിഞ്ഞത്.
മൂപ്പിളമതര്‍ക്കം കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് ഉന്നയിക്കുന്നത് വിലകുറഞ്ഞ ഏര്‍പ്പാടാണ്.’അതില്‍ തര്‍ക്കിക്കാന്‍ ഞാനില്ല’ എന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിലപാട് സ്വീകരിച്ചത് മാതൃകയായെന്നും റഹിം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
https://www.facebook.com/aarahimofficial/posts/4266111423468019
എ.എ. റഹിമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇനിയും കുതിക്കട്ടെ കേരളം…
അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കാതെ കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തില്ല.കണക്ടിവിറ്റി വര്‍ധിക്കണം. കുതിരാന്‍ തുരങ്ക നിര്‍മ്മാണം എത്രയോ കാലമായി ഇഴഞ്ഞു നീങ്ങുകയായിരുന്നു.ഒന്നാം പിണറായി സര്‍ക്കാരാണ് തുരങ്ക നിര്‍മ്മാണം വേഗതയിലാക്കാന്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ അതേ താല്പര്യം തുടര്‍ന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധികാരമേറ്റിട്ട് എഴുപത് ദിവസമാണ് ആയത്. ഇതിനിടയില്‍ അദ്ദേഹം കുതിരാന്‍ സന്ദര്‍ശിച്ചത് മൂന്ന് തവണയാണ്. മുഖ്യമന്ത്രിതന്നെ നേരിട്ട് ഉന്നതതല യോഗം ചേര്‍ന്നു.വകുപ്പ്മന്ത്രി ഉന്നതതല യോഗങ്ങള്‍ തുടര്‍ച്ചയായി വിളിച്ചു.ക്രിയാത്മകമായ ഈ ഇടപെടലുകളാണ് ഒരു തുരങ്കം നിശ്ചയിച്ചതിനും ഒരു നാള്‍ മുന്‍പ് തുറക്കാന്‍ കഴിഞ്ഞത്.
കേന്ദ്ര പദ്ധതിയാണ്, തുറക്കാന്‍ പറയാന്‍ ഞങ്ങള്‍ക്കേ അവകാശമുള്ളൂ. എന്നൊക്കെ കേന്ദ്ര മന്ത്രി പറഞ്ഞത് കേട്ടു. അതൊക്കെ അനാവശ്യമായ വീരസ്യം പറയലാണ്. മൂപ്പിളമതര്‍ക്കം കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് ഉന്നയിക്കുന്നത് വിലകുറഞ്ഞ ഏര്‍പ്പാടാണ്. ‘അതില്‍ തര്‍ക്കിക്കാന്‍ ഞാനില്ല’ എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിലപാട് സ്വീകരിച്ചത് മാതൃകയായി. കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈ പ്രധാനമാണ്.പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഇവിടുത്തെ സര്‍ക്കാരിന്റെ ഇശ്ചാശക്തിയും പ്രധാനമാണ്.അല്ലാതെ സ്വാഭാവികമായി കേന്ദ്ര പദ്ധതികള്‍ വരികയും പൂര്‍ത്തീകരിക്കുകയും ചെയ്യുന്നതല്ല.
ഗെയില്‍,ദേശീയപാതാ വികസനം തുടങ്ങി വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം പ്രകടമായതാണ്. യുഡിഎഫ് ഈ പദ്ധതികളില്‍ കാട്ടിയ അലംഭാവവും മെല്ലെപ്പോക്കും നമ്മള്‍ മറന്നിട്ടുമില്ല. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ഇനിയും കേരളത്തിന് ആവശ്യമാണ്.ലഭിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ സാധിക്കുന്ന ഇശ്ചാശക്തി രണ്ടാം പിണറായി സര്‍ക്കാരിനുണ്ട്.വികസനം ഇനിയുമുണ്ടാകട്ടെ… അടിസ്ഥാന സൗകര്യ വികസനത്തിലൂടെ നിക്ഷേപത്തിനും തൊഴിലവസരങ്ങള്‍ക്കും ഇവിടെ കൂടുതല്‍ സാദ്ധ്യതകള്‍ തുറക്കണം. അതാണ് രാഷ്ട്രീയ ഭേദമന്യേ പുതിയ തലമുറയുടെ താല്പര്യം.
കുതിരാന്‍ തുരങ്കം തുറക്കാന്‍ കഴിഞ്ഞ വേഗത ഇനിയും വികസന കാര്യങ്ങളില്‍ രണ്ടാംപിണറായി സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നു. പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനും പ്രത്യേക അഭിനന്ദനങ്ങള്‍…
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here