സമവായ നീക്കങ്ങള്‍ക്കിടയില്‍ ഐഎന്‍എല്ലില്‍ വീണ്ടും ഭിന്നത

സമവായ നീക്കങ്ങള്‍ക്കിടയില്‍ ഐഎന്‍എല്ലില്‍ വീണ്ടും ഭിന്നിപ്പ്. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് വരണാധികാരികളെ കാസിം ഇരിക്കൂര്‍ പക്ഷം ഏകപക്ഷീയമായി പ്രഖ്യാപിച്ചതാണ് പുതിയ തര്‍ക്കത്തിന് കാരണം. വഹാബ് പക്ഷത്തിലെ ആരെയും വരണാധികാരികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല.(INL issue)
പ്രകോപനപരമാണ് നീക്കമെന്ന് വഹാബ് പക്ഷം പറയുമ്പോള്‍ പ്രവര്‍ത്തക സമിതിയിലെടുത്ത തീരുമാനമെന്നാണ് കാസിം ഇരിക്കൂറിന്റെ വിശദീകരണം.
സിപിഐഎമ്മിന്റെ മുന്നറിയിപ്പും കാന്തപുരം വിഭാഗത്തിന്റെ മധ്യസ്ഥതയും ഒരുക്കിയ സമവായ സാധ്യതകള്‍ക്കിടെയാണ് കാസിം ഇരിക്കൂര്‍ പക്ഷത്ത് നിന്ന് പുതിയ പ്രകോപനമുണ്ടാകുന്നത്. പതിനാല് ജില്ലകളിലെയും മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വരണാധികാരിയെ പ്രഖ്യാപിച്ചപ്പോള്‍ വഹാബ് പക്ഷത്തെ ആരും ഉള്‍പ്പെട്ടില്ല. സംഘടനാപരമായ നടപടിയാണെന്നും അനുരജ്ഞന ശ്രമവുമായി ബന്ധമില്ലെന്നുമാണ് കാസിം ഇരിക്കൂര്‍ വാദിക്കുന്നത്.
എന്നാല്‍ ഏകപക്ഷീയമായി ചേര്‍ന്ന പ്രവര്‍ത്തനസമിതി തീരുമാനവുമായി മുന്നോട്ടു പോകുന്നത് അനുരജ്ഞന ശ്രമങ്ങളെ വെല്ലുവിളിക്കാനാണെന്നാണ് വഹാബ് പക്ഷത്തിന്റെ നിലപാട്. കാസിം പക്ഷത്തിന്റെ പുതിയ നീക്കം ഇടതു മുന്നണി നേതാക്കളുടെയും കാന്തപുരം വിഭാഗത്തിന്റെയും ശ്രദ്ധയില്‍പ്പെടുത്താനാണ് വഹാബ് പക്ഷത്തിന്റെ ആലോചന.
Story Highlights: INL issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here