മാസ്ക് വെക്കാൻ നിർദേശിച്ചു; തിരുവനന്തപുരത്ത് ആറംഗസംഘം ഡോക്ടറെയും സെക്യൂരിറ്റിയെയും മർദിച്ചു

തിരുവനന്തപുരത്തും ഡോക്ടർക്ക് നേരെ അതിക്രമം. പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരനെയും ആറംഗസംഘം മർദിച്ചു. മാസ്ക് വെക്കാൻ നിർദേശിച്ചതിനെ തുടർന്നായിരുന്നു മർദ്ദനം. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പാറശാല താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കൈയ്ക്ക് മുറിവേറ്റ യുവാവുമായെത്തിയ സംഘമാണ് ഡോക്ടറെയും സെക്യൂരിറ്റിയെയും ആക്രമിച്ചത്. യുവാവിനൊപ്പമുള്ള അഞ്ച് പേരും മാസ്ക് ധരിച്ചിരുന്നില്ല. മാസ്ക് ധരിക്കാൻ നിർദേശിച്ച സെക്യൂരിറ്റി ജീവനക്കാരനെ സംഘം മർദിച്ചു. ബഹളം കേട്ടെത്തിയ ഡോക്ടർ സാജുവിനെയും സംഘം കയ്യേറ്റം ചെയ്തു.
Read Also:ഡോക്ടർമാരുടെ കൂട്ട അവധിയിൽ താളം തെറ്റി ആലപ്പുഴയിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം
അടിയേറ്റ് നിലത്ത് ഡോക്ടർ നിലത്ത് വീഴുന്നത് സി.സി.ടി.വി. ദൃശ്യത്തിൽ കാണാം. അടിയേറ്റ് നിലത്ത് വീണ ശേഷവും സംഘം ഡോക്ടർക്കെതിരെ അതിക്രമം തുടർന്നു. സംഭവത്തിൽ പാറശാല പ്ലാമൂട്ടുകട സ്വദേശികളായ രാഹുൽ, സജിൻ, ശംഭു, വിജയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര് കൂടി പിടിയിലാകാനുണ്ട്.
സുഹൃത്തിന്റെ ജൻമദിനാഘോഷം കഴിഞ്ഞെത്തിയതായിരുന്നു സംഘമെന്നാണ് വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തിയ ഒപി ബഹിഷ്കരണ സമരം പ്രതികളെ പിടികൂടിയ ശേഷമാണ് അവസാനിപ്പിച്ചത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here