ക്രീസിലുറച്ച് രാഹുൽ; ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ലീഡ്
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ലീഡ്. മൂന്നാം ദിനം ഉച്ചക്ക് പിരിയുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എന്ന നിലയിലാണ്. ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 183ൽ നിന്ന് 8 റൺസ് ലീഡാണ് ഇന്ത്യക്കുള്ളത്. ലോകേഷ് രാഹുൽ (77), രവീന്ദ്ര ജഡേജ (27) എന്നിവരാണ് ക്രീസിൽ. ആറാം വിക്കറ്റിൽ അപരാജിതമായ 46 റൺസിൻ്റെ കൂട്ടുകെട്ടാണ് സഖ്യം ഉയർത്തിയിരിക്കുന്നത്. (india lead england test)
രണ്ടാം ദിനമായ ഇന്നലെ മഴ പെയ്തതിനെ തുടർന്ന് പാതിവഴിയിൽ കളി നിർത്തിവെക്കേണ്ടിവന്നപ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് ആയിരുന്നു നേടിയിരിക്കുന്നത്. മൂന്നാം ദിനത്തിൻ്റെ തുടക്കത്തിൽ തന്നെ ആക്രമിച്ചുകളിച്ച ഋഷഭ് പന്ത് 20 പന്തിൽ 25 റൺസെടുത്ത് പുറത്തായി. പന്തിനെ ഒലി റോബിൻസൺ ബെയർസ്റ്റോയുടെ കൈകളിൽ എത്തിച്ചു. പന്ത് പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ ജഡേജ രാഹുലിന് ഉറച്ച പിന്തുണ നൽകി. സന്നാഹ മത്സരത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്മാർ ആ ഫോം തുടർന്നപ്പോൾ ഇംഗ്ലണ്ട് വിയർത്തു. ഇംഗ്ലണ്ട് പേസ് അറ്റാക്കിനെ സമർത്ഥമായി നേരിട്ട ഇരുവരും ഇന്ത്യക്ക് ഒടുവിൽ ലീഡും സമ്മാനിച്ചു. രണ്ട് ദിവസങ്ങൾ കൂടി ശേഷിക്കെ മികച്ച ലീഡ് നേടുകയാവും ഇന്ത്യയുടെ ലക്ഷ്യം.
Read Also: പൊരുതി വീണ് ഇന്ത്യ; വനിതാ ഹോക്കിയിൽ ബ്രിട്ടണ് വെങ്കലം
ഇന്നലെ 36 റൺസെടുത്ത് രോഹിത് പുറത്തായതോടെ ഇന്ത്യ കൂട്ടത്തകർച്ചയിലേക്ക് വീണു. 41ആമത്തെ ഓവറിൽ പൂജാരെയും കോലിയെയും അടുത്തടുത്ത പന്തുകളിൽ മടക്കി അയച്ച ജെയിംസ് ആൻഡേഴ്സൺ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. പൂജാരയെയും കോലിയെയും വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ പിടികൂടുകയായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെയാണ് കോലി മടങ്ങിയത്. അഞ്ചാം നമ്പറിലെത്തിയ രഹാനെയും വേഗം മടങ്ങി. താരം റണ്ണൗട്ടാവുകയായിരുന്നു. 47ആം ഓവറിലെ ആദ്യ പന്ത് എറിഞ്ഞപ്പോൾ വെളിച്ചക്കുറവിനെ തുടർന്ന് കളി താത്കാലികമായി നിർത്തിവച്ചു. പിന്നീട് മഴ പെയ്തു. അല്പ സമയത്തിനുള്ളിൽ മഴ തീർന്ന് കളി പുനരാരംഭിച്ചു. എന്നാൽ, ഒരു പന്തെറിഞ്ഞപ്പോൾ വീണ്ടും മഴ. പിന്നീട് മഴ കുറയാതിരുന്നതോടെ രണ്ടാം ദിനത്തിലെ കളി അവസാനിപ്പിക്കുകയായിരുന്നു.
ഇന്നലെ ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എന്ന നിലയിലായിരുന്നു. ആദ്യ വിക്കറ്റിൽ 97 റൺസ് കൂട്ടുകെട്ട് ഉയർത്തിയതോടെ ഏഷ്യക്ക് വെളിയിൽ 14 വർഷത്തിനിടെ ഇന്ത്യ കുറിച്ച ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇത്. 2007ലെ ട്രെൻ്റ് ബ്രിഡ്ജ് ടെസ്റ്റിൽ ദിനേഷ് കാർത്തികും വസീം ജാഫറും ചേർന്ന് നേടിയ 147 റൺസാണ് 14 വർഷം മുൻപ് ഇന്ത്യ കുറിച്ചത്.
Story Highlight: india lead england test match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here