രണ്ടാം ഇന്നിംഗ്സിലും റൂട്ടിന് ഫിഫ്റ്റി; ഇംഗ്ലണ്ട് ശക്തമായ നിലയിൽ

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. ഇന്ത്യയുടെ ലീഡ് മറികടന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ ലീഡെടുത്തു. തുടർച്ചയായ രണ്ടാം ഇന്നിംഗ്സിലും ഫിഫ്റ്റിയടിച്ച് പുറത്താവാതെ നിൽക്കുന്ന ജോ റൂട്ട് ആണ് ഇംഗ്ലണ്ടിൻ്റെ ഇന്നിംഗ്സ് മുന്നോട്ടുനയിക്കുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ റൺസെന്ന നിലയിലാണ്. ജോ റൂട്ട് (76), ജോണി ബെയർസ്റ്റോ (18) എന്നിവരാണ് ക്രീസിൽ. ഇംഗ്ലണ്ടിന് ഇപ്പോൾ 63 റൺസിൻ്റെ രണ്ടാം ഇന്നിംഗ്സ് ലീഡ് ഉണ്ട്. (england second innings root)
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 278 റൺസിനു മറുപടിയായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് മഴ മൂലം മൂന്നാം ദിനം നേരത്തെ കളി അവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 25 റൺസാണ് എടുത്തിരുന്നത്. നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 12 റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. റോറി ബേൺസിനെ (18) ഋഷഭ് പന്തിൻ്റെ കൈകളിലെത്തിച്ച മുഹമ്മദ് സിറാജ് ആണ് ഓപ്പണിംഗ് കൂട്ടുകെട്ട് തകർത്തത്. സാക്ക് ക്രോളി (6) വേഗം മടങ്ങി. ബുംറയ്ക്കായിരുന്നു വിക്കറ്റ്. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ജോ റൂട്ട്-ഡോമിനിക് സിബ്ലി സഖ്യം ഇംഗ്ലണ്ട് സ്കോർ മുന്നോട്ടുനയിക്കാൻ തുടങ്ങി. സിബ്ലി പ്രതിരോധത്തിൽ ഊന്നി കളിച്ചപ്പോൾ ആക്രമിച്ചുകളിച്ച റൂട്ട് വേഗത്തിൽ സ്കോർ ഉയർത്തി. റൂട്ടിനൊപ്പം ബെയർസ്റ്റോയും ആക്രമണം തുടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. നിലവിൽ ഇരുവരും ചേർന്ന് അപരാജിതമായ 23 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയിട്ടുണ്ട്.
Read Also: മൂന്നാം ദിനത്തിലും കളി മഴ മുടക്കി; ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം
ഇന്ത്യക്ക് 95 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ആണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 183 പിന്തുടർന്നിറങ്ങിയ ഇന്ത്യ 278 റൺസെടുത്ത് എല്ലാവരും പുറത്തായി. 84 റൺസെടുത്ത ലോകേഷ് രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രവീന്ദ്ര ജഡേജയും (56) ഇന്ത്യക്കായി തിളങ്ങി. അവസാന സ്ഥാനങ്ങളിലിറങ്ങി മികച്ച പ്രകടനം നടത്തിയ ജസ്പ്രീത് ബുംറ (28), മുഹമ്മദ് ഷമി (13), മുഹമ്മദ് സിറാജ് (7 നോട്ടൗട്ട്) എന്നിവർ ഇന്ത്യൻ സ്കോറിൽ നിർണായക സംഭാവനകൾ നൽകി. ഇംഗ്ലണ്ടിനായി ഒലി റോബിൻസൺ അഞ്ച് വിക്കറ്റ് വീഴ്ത്തി. ജെയിംസ് ആൻഡേഴ്സണ് നാല് വിക്കറ്റുണ്ട്.
Story Highlight: england second innings joe root
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here