നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം; പി എസ് പ്രശാന്തിന് സസ്‌പെന്‍ഷന്‍
നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം നടത്തിയതിന് കെപിസിസി സെക്രട്ടറി പി എസ് പ്രശാന്തിന് സസ്‌പെന്‍ഷന്‍. ആറ് മാസത്തേക്കാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. പ്രശാന്ത് ഉന്നയിച്ച ആരോപണങ്ങള്‍ ബാലിശമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.p s prasanth suspended
ഇന്ന് രാവിലെയാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പി എസ് പ്രശാന്ത് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ പ്രവര്‍ത്തിച്ചവരെ കെപിസിസി പുനസംഘടന പട്ടികയില്‍ ഉള്‍പെടുത്തിയെന്നായിരുന്നു പ്രശാന്തിന്റെ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു പ്രശാന്ത്.
കെപിസിസി പ്രസിഡന്റ് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്ത് വിവരം അറിയിച്ചത്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് നടപടിയെന്നും സുധാകരന്‍ പറഞ്ഞു.
കെപിസിസി പുനസംഘടനയുടെ ഭാഗമായി ഡിസിസി പ്രസിഡന്റുമാരുടെ ചുരുക്കപ്പട്ടിക എഐസിസിക്ക് കൈമാറി. കെപിസിസി അധ്യക്ഷന് പുറമെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരും ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
Story Highlight: p s prasanth suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here