മാർക്ക് വുഡിനു പരുക്ക്; മൂന്നാം ടെസ്റ്റിൽ കളിച്ചേക്കില്ല

ഇംഗ്ലണ്ടിനു തിരിച്ചടിയായി വീണ്ടും പരുക്ക്. പരുക്കേറ്റ സ്റ്റുവർട്ട് ബ്രോഡിനു പകരം എത്തിയ മാർക്ക് വുഡിനും പരുക്കേറ്റിരിക്കുകയാണ്. അതുകൊണ്ട് തന്നെ മൂന്നാം ടെസ്റ്റിൽ അദ്ദേഹം കളിക്കില്ലെന്നാണ് സൂചന. പരുക്കേറ്റതിനെ തുടർന്ന് ജോഫ്ര ആർച്ചറും ക്രിസ് വോക്സും ടീമിൽ ഉൾപ്പെട്ടിരുന്നില്ല. മാനസികാരോഗ്യം പരിഗണിച്ച് ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേളയെടുത്ത ബെൻ സ്റ്റോക്സ് ടീമിൽ നിന്ന് വിട്ടുനിൽക്കുകയാണ്. രണ്ടാം ടെസ്റ്റിനു മുന്നോടിയായി നടന്ന പരിശീലന സെഷനിടെ പരുക്കേറ്റ സ്റ്റുവർട്ട് ബ്രോഡ് പരമ്പരയിൽ നിന്ന് തന്നെ പുറത്തായി. ഇവർക്കൊപ്പം വുഡ് കൂടി പുറത്താവുന്നത് ഇംഗ്ലണ്ട് ബൗളിംഗ് നിരയെ ദുർബലമാക്കും. (injury mark wood england)
രണ്ടാം ടെസ്റ്റിൽ ഇന്ത്യ 151 റൺസിന്റെ ജയം കുറിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.
Read Also : ഇംഗ്ലണ്ടിന്റെ ഹുങ്കിനു മേൽ ഇന്ത്യയടിച്ച ആണി; ലോർഡ്സ് ജയം സ്പെഷ്യലാണ്
ആറിന് 181 റൺസുമായി അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ, അവിശ്വസനീയ ചെറുത്തുനിൽപ്പിലൂടെ മികച്ച ലീഡിലേക്കു നയിച്ചത് മുഹമ്മദ് ഷമി- ജസ്പ്രീത് ബുമ്ര കൂട്ടുകെട്ടാണ്. ഒൻപതാം വിക്കറ്റിൽ 120 പന്തിൽ 89 റൺസ് കൂട്ടിച്ചേർത്ത ഇവരുടെ മികവിൽ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്ത് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു.
നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ്, മൂന്നു വിക്കറ്റ് എടുത്ത ജസ്പ്രീത് ബുമ്ര, രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമ, ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി എന്നിവർ ചേർന്നാണ് ലോർഡ്സിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയമൊരുക്കിയത്. 60 പന്തിൽ അഞ്ച് ഫോറുകൾ ഉൾപ്പെടെ 33 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. റോറി ബേൺസ് (0), ഡൊമിനിക് സിബ്ലി (0), ഹസീബ് ഹമീദ് (9), ജോണി ബെയർസ്റ്റോ (2), സാം കറൻ (0), ജയിംസ് ആൻഡേഴ്സൻ (0) എന്നിവർ നിരാശപ്പെടുത്തി.
ഓഗസ്റ്റ് 25ന് ഹെഡിംഗ്ലിയിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. പരമ്പരയിൽ ഇന്ത്യ1-0നു മുന്നിൽ നിൽക്കുകയാണ്.
Story Highlight: injury mark wood england cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here