വണ്ടാനം മെഡിക്കൽ കോളജ് സൂപ്രണ്ടിനെ നീക്കി; ഡോ.സജീവ് ജോർജ് പുളിക്കൽ പുതിയ സൂപ്രണ്ട്

രോഗികളുടെ മരണവിവരം യഥാസമയം ബന്ധുക്കളെ അറിയിച്ചില്ലെന്ന ആരോപണത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് സൂപ്രണ്ടിനെതിരെ നടപടി. സൂപ്രണ്ടായിരുന്ന ഡോ.രാം ലാലിനെ സ്ഥാനത്ത് നിന്ന് നീക്കി. ഡോ.സജീവ് ജോർജ് പുളിക്കലിനെ പുതിയ സൂപ്രണ്ടായി നിയമിച്ച് ഉത്തരവായതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
തുടർ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ച്ച ഉണ്ടായതായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ സമാനമായ രണ്ട് പരാതികളാണ് വണ്ടാനം മെഡിക്കൽ കോളിജിനെതിരായി ലഭിച്ചിരിക്കുന്നത്. ഐ.സി.യു.വിൽ പ്രവേശിപ്പിച്ച ചെങ്ങന്നൂർ സ്വദേശി തങ്കപ്പൻ എന്ന രോഗി മരിച്ചത് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചതെന്നാണ് ഒരു പരാതി. ഈ മാസം ഏഴിനാണ് തങ്കപ്പനെ മെഡിക്കൽ കോളജ് ആശുപത്രി പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിൻറെ ഭാര്യയും മകനും ഇതേ ആശുപത്രിയിൽ വാർഡിൽ ചികിത്സ ഉണ്ടായിരുന്നു. രോഗിയെ കുറിച്ച് വിവരം കിട്ടാതായപ്പോൾ ഐസിയുവിൽ നേരിട്ട് എത്തി അന്വേഷിച്ചപ്പോഴാണ് മരണപ്പെട്ടിട്ട് നാല് ദിവസം കഴിഞ്ഞെന്ന് ആശുപത്രി ജീവനക്കാർ പറയുന്നത്.
Read Also : വണ്ടാനം മെഡിക്കൽ കോളേജിലേത് ഗുരുതര വീഴ്ച; അന്വേഷണത്തിനുത്തരവിട്ട് ആരോഗ്യ മന്ത്രി
കഴിഞ്ഞ ദിവസവും സമാന രീതിയിൽ പരാതി ഉയർന്നിരുന്നു. ഹരിപ്പാട് സ്വദേശി ദേവദാസിന്റെ മരണത്തിലായിരുന്നു പരാതി. രോഗി മരിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്ന് മകൾ രമ്യ ആരോപിച്ചിരുന്നു. രോഗിയെക്കുറിച്ച് ഐസിയു വിൽ അന്വേഷിച്ചപ്പോൾ മോർച്ചറിയിലേക്ക് മാറ്റിയെന്നായിരുന്നു ആശുപത്രി ജീവനക്കാർ നൽകിയ മറുപടിയെന്നും . രണ്ട് ദിവസം കഴിഞ്ഞാണ് മരണ വിവരം അറിയുന്നതെന്നും മകൾ പരാതി ഉന്നയിച്ചിരുന്നു.
Story Highlight: vandanam medical college