എൻസിഎ തലവനാവാൻ വീണ്ടും അപേക്ഷ നൽകി; ദ്രാവിഡ് ഇന്ത്യൻ പരിശീലകൻ ആയേക്കില്ല

ദേശീയ ക്രിക്കറ്റ് അക്കാദമി മുഖ്യ പരിശീലക സ്ഥാനത്ത് തുടരാൻ താത്പര്യം പ്രകടിപ്പിച്ച് ഇന്ത്യയുടെ മുൻ താരം രാഹുൽ ദ്രാവിഡ്. എൻസിഎയിൽ ദ്രാവിഡിൻ്റെ കാലാവധി അവസാനിക്കാനിരിക്കെ ആ സ്ഥാനത്തേക്ക് പുതിയ അപേക്ഷകൾ ക്ഷണിച്ചിരുന്നു. സ്ഥാനത്ത് തുടരാനുള്ള താത്പര്യം പ്രകടിപ്പിച്ച് ദ്രാവിഡ് വീണ്ടും അപേക്ഷ നൽകി. അപേക്ഷ ലഭിച്ചവരിൽ ദ്രാവിഡ് മാത്രമാണ് സുപ്രധാനമായ ആളെന്ന് ബിസിസിഐ വ്യക്തമാക്കി. ഇതേ തുടർന്ന് അപേക്ഷ നൽകാനുള്ള തീയതി ബിസിസിഐ നീട്ടി നൽകിയിട്ടുണ്ട്. എന്നാൽ, അക്കാദമി പരിശീലകനായി മികച്ച പ്രവർത്തനം കാഴ്ചവച്ച ദ്രാവിഡ് തന്നെ ആ സ്ഥാനത്ത് തുടരാനാണ് സാധ്യത. അതുകൊണ്ട് തന്നെ രവി ശാസ്ത്രിക്ക് ശേഷം ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാനും സാധ്യതയില്ല. (rahul dravid nca coach)
ഇക്കൊല്ലം യുഎഇയിൽ നടക്കുന്ന ടി-20 ലോകകപ്പോടെ ശാസ്ത്രി ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയുമെന്നാണ് റിപ്പോർട്ടുകൾ. 2021 ടി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കരാർ കാലാവധി. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യ ബി ടീമിനെ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. തുടർന്ന് ദ്രാവിഡ് ഇന്ത്യൻ സീനിയർ ടീം പരിശീലകനാവുമെന്ന അഭ്യൂഹങ്ങൾ ശക്തമായെങ്കിലും അതിനൊക്കെ ഇപ്പോൾ അവസാനമായിരിക്കുകയാണ്.
Read Also : രവി ശാസ്ത്രി ഇന്ത്യൻ ടീം പരിശീലക സ്ഥാനം ഒഴിയുന്നു; ടി-20 ലോകകപ്പോടെ പടിയിറങ്ങിയേക്കുമെന്ന് റിപ്പോർട്ട്
2017 ജൂലൈയിലാണ് രവി ശാസ്ത്രി ആദ്യം ഇന്ത്യൻ ടീം പരിശീലകനായത്. 2019 ഓഗസ്റ്റിൽ കാലാവധി അവസാനിച്ച ശാസ്ത്രിക്ക് വീണ്ടും സമയം നീട്ടിനൽകി. മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് നയിക്കുന്ന മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയാണ് പരിശീലകനെ തിരഞ്ഞെടുത്തത്. കപിൽദേവിന് പുറമേ മുൻ ഇന്ത്യൻ വനിതാ താരം ശാന്ത രംഗസ്വാമി, മുൻ പരിശീലകൻ അൻഷുമാൻ ഗെയിക്ക്വാദ് എന്നിവരാണ് ഈ സമിതിയിലുള്ളത്.രവി ശാസ്ത്രി, റോബിൻ സിംഗ്, ലാൽചന്ദ് രാജ്പുത്, മൈക്ക് ഹെസൺ, ടോം മൂഡി, ഫിൽ സിമ്മൺസ് എന്നിവരാണ് സാധ്യത പട്ടികയിൽ ഉണ്ടായിരുന്നത്.
2014ൽ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയി ആദ്യം ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിച്ചുതുടങ്ങിയ ശാസ്ത്രിക്ക് 2016 ടി-20 ലോകകപ്പോടെ ഈ ചുമതല അവസാനിച്ചു. അക്കൊല്ലം കുംബ്ലെ ഇന്ത്യൻ ടീമിൻ്റെ പരിശീലകനായി. എന്നാൽ അടുത്ത വർഷം തന്നെ ശാസ്ത്രി പരിശീലക സ്ഥാനത്ത് എത്തുകയായിരുന്നു.
Story Highlight: rahul dravid continue nca coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here