ഇത്തവണയും ആറന്മുളയിൽ ഉതൃട്ടാതി വള്ളംകളിയില്ല

കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഇത്തവണയും ആറന്മുളയിൽ ഉതൃട്ടാതി വള്ളംകളിയില്ല. ഓണത്തോട് അനുബന്ധിച്ചുള്ള ആറന്മുളയിലെ ചടങ്ങുകൾക്ക് 3 പള്ളിയോടങ്ങൾക്ക് മാത്രമാണ് അനുമതി. 12 പള്ളിയോടങ്ങൾ പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാസംഘത്തിന്റെ ആവശ്യം കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് സർക്കാർ അംഗീകരിച്ചില്ല.ഇന്ന് രാത്രിയോടെ കാട്ടൂർ ക്ഷേത്രത്തിൽ നിന്ന് ഓണ വിഭവങ്ങളുമായി തിരുവോണത്തോണി അറൻമുളയിലേക്ക് പുറപ്പെടും.
തിരുവോണത്തോണിക്ക് അകമ്പടിയേകാനും ഉത്രട്ടാതി ജലമേളക്കും അഷ്ടമി രോഹിണി വളളസദ്യക്കും 3 പളളിയോടങ്ങൾ എന്ന തീരുമാനത്തിൽ മാറ്റമില്ല. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണയും ഒരു പള്ളിയോടം മതിയെന്ന നിർദേശം വന്നെങ്കിലും പിന്നീട് തിരുത്തി. നിയന്ത്രണങ്ങൾ കർശനമായി പാലിക്കാമെന്ന പള്ളിയോട സേവാസംഘത്തിൻ്റെ ആദ്യർത്ഥനയെ തുടർന്നാണ് സർക്കാർ ഇളവ് അനുവദിച്ചത്.
Read Also : ഇന്ന് ഉത്രാടം; കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ തിരുവോണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ
നിലവിൽ കീഴവൻ മഴി, മാരാമൺ, കോഴഞ്ചേരി പള്ളിയോടങ്ങളെയാണ് ചടങ്ങുൾക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. പളളിയോടങ്ങളിലെ തുഴച്ചിൽ ക്കാരുടെ വാക്സിനേഷൻ പൂർത്തിയായിട്ടുണ്ട്. 40 തുഴച്ചിൽക്കാരാണ് ഇത്തവണ ഒരു പള്ളിയോടത്തിലുണ്ടാവുക. മങ്ങാട്ടു ഇല്ലത്തെ രവിന്ദ്ര ബാബു ഭട്ടതിരിയുടെ നേതൃത്വത്തിൽ ഓണസദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് വൈകിട്ട് കാട്ടൂർ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. തിരുവോണ നാളിൽ പുലർച്ചെ തോണി ആരന്മുളയിൽ എത്തും. 25ന് ഉതൃട്ടാതി ജലമേളയും 30ന് അഷ്ടമിരോഹിണി വള്ളസദ്യയും നടക്കും.
Story Highlight: uthrattathi vallamkali