അഫ്ഗാനിസ്ഥാനെ അപകടത്തിൽ ഉപേക്ഷിച്ച് പോയി; യു.എസിനെ വിമർശിച്ച് ടോണി ബ്ലെയർ

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യു.എസ് സൈനിക പിന്മാറ്റത്തെ അതിരൂക്ഷമായി വിമർശിച്ച് ബ്രീട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ. അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ അവസ്ഥയുടെ ഉത്തരവാദിത്തത്തിൽ നിന്ന് അമേരിക്കയ്ക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ടോണി ബ്ലെയർ പറഞ്ഞു. ഒരു രാജ്യത്തെ അനാവശ്യമായി അപകടത്തിൽ ഉപേക്ഷിച്ച് പോകുകയാണ് അമേരിക്ക ചെയ്തതെന്ന് അദ്ദേഹം വിമർശിച്ചു.
അഫ്ഗാനിസ്ഥാൻ സർക്കാർ തകർന്നതിന് ശേഷമുള്ള പ്രതിസന്ധിയെ കുറിച്ചുള്ള ലേഖനം അദ്ദേഹത്തിന്റെ കീഴിലുള്ള ഫൗണ്ടേഷന്റെ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. അഫ്ഗാൻ വിഷയത്തിൽ ആദ്യമായാണ് ടോണി ബ്ലെയർ പ്രതികരിക്കുന്നത്. 2001ൽ യു.എസിനൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് ബ്രിട്ടൻ സൈന്യത്തെ അയച്ചപ്പോൾ ടോണി ബ്ലെയർ ആയിരുന്നു പ്രധാനമന്ത്രി.
Read Also : അഫ്ഗാനിലേക്കുള്ള വിമാന സർവീസുകൾ പാകിസ്ഥാൻ താത്കാലികമായി നിർത്തിവച്ചു
തന്ത്രപരമായി വിജയിക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങൾ വിജയിച്ചോ എന്ന ചോദ്യം ഉയരുന്നു. പാശ്ചാത്യരുടെ നിലപാട് എന്താണെന്ന് ലോകത്തിന് നിശ്ചയമില്ല. അഫ്ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ പിൻവലിച്ചത് തന്ത്രങ്ങളുടെ ഭാഗമായല്ല, മറിച്ച് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. ദുരന്തത്തിലേക്ക് അഫ്ഗാൻ ജനതയെ തള്ളി വിടുകയാണ് അമേരിക്ക ചെയ്തത്.
ലോകത്തെ മുഴുവൻ ഭീകരസംഘടനകൾക്കും ആഹ്ലാദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങൾ മുതലെടുപ്പ് നടത്തും. പാശ്ചാത്യരാജ്യങ്ങളുടെ സഖ്യത്തെപ്പോലും ഇതു ബാധിച്ചേക്കാം. ഭീകരവാദത്തെ നേരിടുന്നതിന് തന്ത്രപരമായി പുനരാലോചന ചെയ്യണമെന്നും അദ്ദേഹം ലേഖനത്തിലൂടെ ആവശ്യപ്പെട്ടു.
Story Highlight: Tony Blair criticize US
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here