കളിച്ചിരുന്ന സമയത്ത് ടീമിൽ വർണവെറി ഉണ്ടായിരുന്നു; മാപ്പ് പറഞ്ഞ് മാർക്ക് ബൗച്ചർ

കളിച്ചിരുന്ന സമയത്ത് ടീമിൽ വർണവെറി ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കൻ പരിശീലകൻ മാർക്ക് ബൗച്ചർ. പക്വതയുടെയും പ്രബുദ്ധതയുടെയും കുറവ് കാരണം സംഭവിച്ചുപോയതാണെന്നും അതിൽ ഖേദമുണ്ടെന്നും ബൗച്ചർ പറഞ്ഞു. അതിലൊക്കെ മാപ്പ് ചോദിക്കുന്നു. ഇപ്പോൾ കൂടുതൽ മികച്ച രീതിയിൽ ടീമിനെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. (Mark Boucher apologies offensive)
14 പേജ് ദൈർഘ്യമുള്ള സത്യവാങ്മൂലത്തിലാണ് ബൗച്ചറുടെ വിശദീകരണം. കളിച്ചിരുന്ന സമയത്ത് ബൗച്ചർ റേസിസ്റ്റ് പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുകൾക്ക് മറുപടിയായാണ് അദ്ദേഹം സത്യവാങ്മൂലം സമർപ്പിച്ചത്. മുൻപ് താൻ അവഹേളിച്ചിട്ടുള്ള താരങ്ങളുമായുള്ള മുഖാമുഖ ചർച്ചകളിലും അദ്ദേഹം പങ്കാളിയായി.
അതേസമയം, പോൾ ആഡംസിൻ്റെ ആരോപണങ്ങളെ ബൗച്ചർ തള്ളി. ആഡംസിനെ താൻ മോശം പേരു വിളിച്ച് അവഹേളിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. ആ പേര് പാടി അവഹേളിച്ച ഒരു സംഘത്തിൽ താൻ അംഗമായിരുന്നു. അതിനൊക്കെ മാപ്പ് ചോദിക്കുന്നു എന്നും ബൗച്ചർ വ്യക്തമാക്കി.
Read Also : എന്നെ ടീമിലെടുക്കുന്നതിൽ നിന്ന് തടഞ്ഞു; ഡിവില്ല്യേഴ്സിനെതിരെ ഗുരുതര ആരോപണവുമായി ദക്ഷിണാഫ്രിക്കൻ താരം
മുൻ താരങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ടീമിൽ വർണവിവേചനം ഉണ്ടെന്നത് മുൻപ് തന്നെ ചർച്ച ആയ കാര്യമാണ്. മഖായ എൻ്റിനി, ജെപി ഡുമിനി, ഹെർഷൽ ഗിബ്സ് തുടങ്ങി 36 താരങ്ങൾ ഈ വിഷയം ചൂണ്ടിക്കാട്ടി ബോർഡിന് കത്തയച്ചിരുന്നു. ഇതിനു പിന്നാലെ കനത്ത പ്രതിസന്ധിയാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ ഉണ്ടായിരിക്കുന്നത്.
ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ല്യേഴ്സിനെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. ഖയ സാണ്ടോ ആണ് താരത്തിനെതിരെ ആരോപണമുയർത്തിയത്. 2015ൽ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുന്നത് തടഞ്ഞത് ഡിവില്ല്യേഴ്സ് ആണെന്നാണ് സോണ്ടോയുടെ ആരോപണം. തൻ്റെ കുട്ടിക്കാല ഹീറോ ആയിരുന്നു എബിയെന്നും ഈ സംഭവത്തൊടെ ആ ബഹുമാനമെല്ലാം നഷ്ടമായെന്നും ദക്ഷീനാഫ്രിക്കൻ ബാറ്റ്സ്മാൻ ആരോപിച്ചു.
മുൻപും പലതവണ ഡിവില്ല്യേഴ്സിനെതിരെ ഇത്തരത്തിൽ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ടീമിലെ കറുത്ത വർഗക്കാരെ തഴഞ്ഞ് വെളുത്ത വർഗക്കാർക്ക് കൂടുതൽ അവസരം നൽകുന്നയാളായിരുന്നു ഡിവില്ല്യേഴ്സ് എന്ന് മുൻപ് പലരും ആരോപിച്ചിട്ടുണ്ട്. കറുത്ത വർഗക്കാർക്ക് ടീമിൽ സംവരണം നൽകുന്നതിനെതിരെ തൻ്റെ ആത്മകഥയിലൂടെയും ഡിവില്ല്യേഴ്സ് രംഗത്തെത്തിയിട്ടുണ്ട്.
Story Highlight: Mark Boucher apologies offensive songs