Advertisement

സംസ്ഥാനത്ത് കൊവിഡ് സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവായി; പ്രതിരോധം ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് ആരോഗ്യമന്ത്രി

August 30, 2021
Google News 2 minutes Read
covid seroprevalence-veena george

സംസ്ഥാനത്ത് കൊവിഡ് സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്സിനേഷനിലൂടെയും രോഗം വന്നും എത്രപേര്‍ക്ക് കൊവിഡ് രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞു എന്നത് കണ്ടെത്തുന്നതിനാണ് സിറോ സര്‍വയലന്‍സ് പഠനം നടത്തുന്നത്. ഇനിയെത്ര പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കാനും കഴിയും. ഇതിലൂടെ കൊവീഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതല്‍ സുരക്ഷിതരാക്കാനും സാധിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ദേശീയ തലത്തില്‍ 4 പ്രാവശ്യം സിറോ സര്‍വയലന്‍സ് പഠനം നടത്തിയിരുന്നു. ആ ഘട്ടങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച സ്‌കോറിലായിരുന്നു കേരളം. അവസാനമായി ഐ.സി.എം.ആര്‍. നടത്തിയ സിറോ സര്‍വയലന്‍സ് പഠനത്തില്‍ കേരളത്തില്‍ 42.07 ശതമാനം പേര്‍ക്കാണ് ആര്‍ജിത പ്രതിരോധ ശേഷി കണ്ടെത്താന്‍ സാധിച്ചത്. ഈ പഠനത്തിലൂടെ സംസ്ഥാനങ്ങളുടെ ജനസംഖ്യയില്‍ രോഗം വന്ന ആളുകളുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന് വിലയിരുത്തി. കേരളത്തിന്റെ മികച്ച പ്രതിരോധമാണ് ഇത് കാണിച്ചത്. അതിനുശേഷം വാക്സിനേഷനില്‍ സംസ്ഥാനം മികച്ച മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ സംസ്ഥാനം നടത്തുന്ന സിറോ പ്രിവിലന്‍സ് പഠനത്തിന് ഏറെ പ്രധാന്യമുണ്ട്.ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also : രാജ്യത്ത് പുതിയ 42,909 കൊവിഡ് കേസുകള്‍; 380 മരണം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് വന്നുപോയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായാണ് ആരോഗ്യ വകുപ്പ് സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നത്. ഈ പഠനത്തിനായി ആന്റിബോഡി പരിശോധനയാണ് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെവരുടെ രക്തത്തിലുള്ള ഇമ്യൂണോഗ്ലോബുലിന്‍ ജി ആന്റിബോഡി സാന്നിധ്യം നിര്‍ണയിക്കുകയാണ് സിറോ പ്രിവലന്‍സ് സര്‍വെയിലൂടെ ചെയ്യുന്നത്. കൊവിഡ് വന്ന് പോയവരില്‍ ഐജിജി പോസിറ്റീവായിരിക്കും. ഇവരെ സെറോ പോസിറ്റീവ് എന്നാണ് പറയുക.

Read Also : നിയന്ത്രണം കടുപ്പിക്കും; സംസ്ഥാനത്ത് ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ

18 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, 5 വയസിനും 17 വയസിനും ഇടയ്ക്കുള്ള കുട്ടികള്‍, 18 വയസിന് മുകളിലുള്ള ആദിവാസികള്‍, തീരദേശത്തുള്ളവര്‍, നഗരങ്ങളിലെ ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവരിലാണ് പരിശോധന നടത്തുന്നത്. ഈ പഠനത്തിലൂടെ വിവിധ ജന വിഭാഗങ്ങളുടെയും വാക്സിന്‍ എടുത്തവരുടേയും സിറോ പോസിറ്റിവിറ്റി കണക്കാന്‍ സാധിക്കുന്നു. കൂടാതെ രോഗബാധയും മരണനിരക്കും തമ്മിലുള്ള അനുപാതവും കണക്കാക്കാനും സാധിക്കുന്നു.ആരോഗ്യമന്ത്രി അറിയിച്ചു.

Story Highlight: covid seroprevalence, kerala,veena george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here