Advertisement

ആറ് ജില്ലകളിൽ ആർ.ടി.പി.സി.ആർ. പരിശോധന; പുതിയ കൊവിഡ് വകഭേദത്തിനെതിരെ മുൻകരുതലെടുത്ത് കേരളം; വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന

August 31, 2021
Google News 1 minute Read
RTPCR inspection in 6 districts

വാക്‌സിനേഷൻ 80 ശതമാനം പൂർത്തീകരിച്ച മൂന്നു ജില്ലകളിലും 80 ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആർ.ടി.പി.സി.ആർ. പരിശോധന മാത്രം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് 80 ശതമാനം പൂർത്തീകരിച്ചത്. വാക്‌സിനേഷൻ 80 ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തിൽ തിരുവനന്തപുരം, ഇടുക്കി, കാസർകോട് ജില്ലകളിലും ആർ.ടി.പി.സി.ആർ. ടെസ്റ്റ് മാത്രമാകും നടത്തുക. അതോടൊപ്പം എല്ലാ ജില്ലകളിലും ആർ.ടി.പി.സി.ആർ. പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

അധ്യാപകരെ സെക്ടറൽ മജിസ്‌ട്രേറ്റ് ജോലിയിൽ നിന്ന് ഒഴിവാക്കണമെന്ന നിർദ്ദേശം നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സന്നദ്ധരാവുന്ന അധ്യാപകരെ ഉൾപ്പെടുത്താവുന്നതാണ്. നിലവിൽ എട്ട് ലക്ഷം ഡോസ് വാക്‌സിൻ സംസ്ഥാനത്തിന്റെ പക്കലുണ്ട്. അത് ഉടൻ നൽകി തീർക്കും. സിറിഞ്ചുകളുടെ അഭാവം ഇല്ല. ഐസിയു ബെഡുകളുടെയും വെന്റിലേറ്ററുകളുടെയും ഏണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. വീടുകളിൽ കഴിയുന്ന കോവിഡ് ബാധിതരിൽ വാക്‌സിനേഷൻ സ്വീകരിച്ച ശേഷം കൊവി‍ഡ് ബാധിച്ച എത്രപേരുണ്ടെന്ന കണക്ക് എടുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Read Also : സംസ്ഥാനത്ത് ഇന്ന് 30,203 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

വ്യാപനശേഷി കൂടിയ പുതിയ കൊവി‍ഡ് വകഭേദത്തിൻറെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം. ദക്ഷിണാഫ്രിക്ക ഉൾപ്പടെ എട്ട് രാജ്യങ്ങളിൽ നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പുതിയ വകഭേദമായ സി.1.2 വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 60 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷൻ ഉടനെ പൂർത്തിയാക്കാനും നിർദേശം നൽകി.

അതിവേഗം പടരാൻ ശേഷിയുള്ള സി.1.2 വൈറസിനെ മേയ്‌ മാസത്തിൽ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ന്യുസിലൻഡ്, പോർച്ചുഗൽ അടക്കം ഏഴു രാജ്യങ്ങളിൽ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയിൽ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്. 2019 ൽ വുഹാനിൽ കണ്ടെത്തിയ ആദ്യ വൈറസിൽ നിന്ന് ഏറെ വ്യത്യസ്തമാണെന്നും ഗവേഷകർ പറയുന്നു.

വരും ആഴ്ചകളിൽ ഈ വൈറസിന് കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാം. അങ്ങനെ വന്നാൽ വാക്‌സിൻ കൊണ്ട് ഒരാൾ ആർജിക്കുന്ന പ്രതിരോധശേഷിയെ പൂർണ്ണമായി മറികടക്കാൻ കഴിയുന്ന ശക്തി ഈ വൈറസ് കൈവരിച്ചേക്കും. അതിനാൽ ഈ വകഭേദത്തെപ്പറ്റി കൂടുതൽ ഗവേഷണങ്ങൾ ആവശ്യമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇതുവരെ ഇന്ത്യയിൽ C.1.2 റിപ്പോർട്ട് ചെയ്തിട്ടില്ല.

Story Highlight: RTPCR inspection in 6 districts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here