മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഒരു മാസത്തിനകം വാക്‌സിൻ നൽകാൻ സുപ്രിംകോടതി നിർദേശം

മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഒരു മാസത്തിനകം കൊവിഡ് വാക്‌സിൻ നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് സുപ്രിംകോടതിയുടെ നിർദേശം. മാനസികാരോഗ്യ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്ന മുഴുവൻ രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും ഒരു മാസത്തിനകം വാക്‌സിൻ നൽകണം. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രിംകോടതി നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ആശുപത്രികളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും പാർപ്പിച്ചിരിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികൾക്ക് വാക്സിനേഷൻ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി കേന്ദ്രസർക്കാരിന് നേരത്തെ നിർദേശം നൽകിയിരുന്നു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്.
Read Also : കുട്ടികള്‍ക്കും വാക്‌സിനേഷന്‍; നടപടികള്‍ തുടങ്ങി ബംഗാള്‍ സര്‍ക്കാര്‍
മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികൾക്ക് മുഖ്യ പരിഗണന നൽകുമെന്നും, വാക്സിനേഷന് പദ്ധതി തയാറാക്കുമെന്നുമുള്ള അഡിഷണൽ സോളിസിറ്റർ ജനറൽ മാധവി ദിവാൻ നൽകിയ ഉറപ്പ് കോടതി രേഖപ്പെടുത്തി. മാനസിക വെല്ലുവിളി നേരിടുന്നരുടെ വാക്സിനേഷനിൽ സംസ്ഥാന സർക്കാരുകൾ സഹകരിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.
രോഗം ഭേദമായിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്നവരും ഇപ്പോഴും ചികിത്സ വേണ്ടവരുമായവരുടെ കണക്കുകളിലെ അപാകത ഉടൻ പരിഹരിക്കണം. സുപ്രധാന വിഷയമായതിനാൽ ഇത് ഗൗരവകരമായി എടുക്കുകയാണ്. രോഗം ഭേദമായിട്ടും സാമൂഹിക ബഹിഷ്കരണം ഭയന്ന് പതിനായിരത്തോളം പേർ രാജ്യത്തെ മനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ഗൗരവ് ബൻസാൽ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
Story Highlight: Vaccination of Mental Health Centers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here