‘നിങ്ങൾക്കെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് എന്റെ കണക്കിൽ വേണ്ട’; രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി

മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിലെ അജയഘോഷിനെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 24 മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടവുമായുള്ള ചിത്രത്തിൻ്റെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളെയാണ് മുഖ്യമന്ത്രി ശാസിച്ചത്. തന്നോടൊപ്പം ചിത്രമെടുത്തു എന്നതുകൊണ്ട് അന്വേഷണത്തിൽ ഇളവ് കിട്ടില്ല. കുറേകാലമായി ഒന്നിച്ചൊരു ഫോട്ടോ എടുത്തിട്ട് എന്ന് പറഞ്ഞപ്പോൾ ഫോട്ടോ എടുത്തതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ആഗ്രഹിച്ച മറുപടി കിട്ടാതിരുന്ന ഏഷ്യാനെറ്റ് റിപ്പോർട്ടർ തുടർ ചോദ്യങ്ങളുമായി നേരിട്ടപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. (pinarayi vijayan asianet news)
ചോദ്യോത്തരങ്ങൾ താഴെ:
ചോദ്യം1: മരം മുറിക്കേസിലെ ധർമ്മടം ബന്ധം പറഞ്ഞ് തുടങ്ങുന്നു. മുഖ്യമന്ത്രിയുടെ ഉത്തരത്തിന് ശേഷം ഉപചോദ്യമായി അവതാരങ്ങൾ താങ്കളോടൊപ്പം വരുന്ന സാഹചര്യമാണല്ലോ?
ഉത്തരം: മാധ്യമപ്രവർത്തകർ എന്ന നിലയ്ക്ക് നിങ്ങൾക്ക് ചില സ്വാതന്ത്ര്യങ്ങളുണ്ടല്ലോ. നിങ്ങൾ എന്റെ വീടിനടുത്തല്ല. അതുകൊണ്ട് നിങ്ങൾ അങ്ങനെ വരുന്നില്ല. ഞാനുമായി നല്ല സുഹൃദ്ബന്ധത്തിലാണ് നിങ്ങൾ കഴിയുന്നതെങ്കിൽ , ഓണദിവസമാണ് നിങ്ങൾ വരുന്നത്. അപ്പോൾ അവിടെ ഫോട്ടോയെടുക്കുന്നു. അത് കാണുമ്പോൾ, കുറെക്കാലമായി ഒന്നിച്ചൊരു ഫോട്ടോയെടുത്തിട്ടെന്ന് പറയുമ്പോൾ ഒരു ഫോട്ടോ എടുക്കുന്നു. അതാണ് സംഭവിച്ചത്.
……………
ചോദ്യം2: ഗുരുതര സ്വഭാവമുള്ള ഒരു കേസിൽ അയാൾക്ക് പങ്കുണ്ടെന്ന് റിപ്പോർട്ട് വന്നതിന് ശേഷവും അങ്ങനെ നിന്ന് കൊടുക്കുന്നത് ശരിയാണോ?
ഉത്തരം: അതൊക്കെ അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തേണ്ടതാണ്. എന്റെ കൂടെ ഫോട്ടോയെടുത്തത് കൊണ്ട് അന്വേഷണത്തിൽ ഒരു ഇളവും കിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി അയാളിൽ കുറ്റമുണ്ടെങ്കിൽ കണ്ടെത്തും. അവശ്യമായ നടപടിയുണ്ടാകും. മറ്റേതെങ്കിലും കാര്യത്തിന്റെ ഭാഗമായി ചാർത്തിക്കൊടുത്ത് കുറ്റമുണ്ടാക്കാൻ പറ്റില്ലാലോ. കുറ്റവാളിയാണോ, എങ്കിൽ അതിന്റെ ഭാഗമായി നടപടിയുമുണ്ടാകും.
……………
ചോദ്യം3: സിഎം, അതായത് ഇത്തരമൊരു റിപ്പോർട്ടിൽ പേരുവന്ന ശേഷം നിർബന്ധിച്ച് ഫോട്ടോയെടുക്കുന്നതിൽ അദ്ദേഹത്തിന് ഇത്തരമൊരു ലക്ഷ്യമുണ്ടെങ്കിലോ?
ഉത്തരം: നിങ്ങൾക്ക് അയാളോട് പ്രത്യേകമായിട്ട് എന്തെങ്കിലും ഉദ്ദേശമുണ്ടെങ്കിൽ അത് നിങ്ങൾ പ്രത്യേകം പറഞ്ഞോണം. അത് എന്റെ കണക്കിൽ പെടുത്തേണ്ട. നിങ്ങൾക്കാണല്ലോ അയാളെ ഏറ്റവും കൂടുതലായി അറിയാവുന്നത്. എന്നെക്കാളും കൂടുതലായി നിങ്ങൾക്കറിയാമായിരിക്കും. ദീർഘകാലമായി നിങ്ങൾ രണ്ടാളും മാധ്യമപ്രവർത്തകരായി നിൽക്കുന്നവരാണ്. രണ്ടാളും ഒരേ മേഖലയിലുള്ളവരാണ്. ദൃശ്യമാധ്യമ മേഖലയിലാണ് പ്രവർത്തിക്കുന്നത്. നിങ്ങൾക്കെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് നിങ്ങൾ തമ്മിൽ തീർത്തോ. എന്റെ കണക്കിൽ വേണ്ട. ഞാൻ പറഞ്ഞത് ഇത്രേയുള്ളൂ. അയാൾ ആ ദിവസം വീട്ടിൽ വന്നു എന്നത് ശരിയാണ്. ഒരു കൂട്ടർ ഫോട്ടോയെടുക്കുന്നുണ്ടായിരുന്നു. എനക്കും ഒരു ഫോട്ടോ വേണമെന്ന് പറഞ്ഞു. ഒരു ഫോട്ടോ എടുത്തു എന്നത് വസ്തുതയാണ്. നിങ്ങൾ സംശയിക്കുന്ന കാര്യം അയാളുടെ പേരിൽ ആരോപണങ്ങളുണ്ടായിരിക്കുന്നു. ആ ആരോപണത്തിന്റെ ഭാഗമായി അയാൾ ഏതെങ്കിലും തരത്തിൽ സംരക്ഷിക്കപ്പെടുമോ എന്നാണ്. അതിൽ ഒരു സംശയവും വേണ്ട. ഒരു ഫോട്ടോയും സംരക്ഷണത്തിന്റെ ഭാഗമായി വരില്ല. അതിൽ, തെറ്റ് ചെയ്തിട്ടുണ്ടോ, കുറ്റവാളിയാണോ, എങ്കിൽ ഫലപ്രദമായ നടപടി അന്വേഷണ ഏജൻസിയുടെ ഭാഗത്ത് നിന്നുണ്ടാകും. അതാണ് നിങ്ങൾ മനസിലാക്കേണ്ടത്.
Story Highlight: pinarayi vijayan asianet news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here