എറിക് പാർതാലു ബെംഗളൂവിൽ തുടരുമെന്ന് സൂചന
ഓസ്ട്രേലിയൻ മധ്യനിര താരം എറിക് പാർതാലു ഐ എസ് എൽ ക്ലബ് ബെംഗളൂരു എഫ്സിയിൽ തുടരുമെന്ന് സൂചന. താരം കർണാടകയിൽ പരിശീലനം ആരംഭിച്ചു. താരം തന്നെയാണ് താൻ ബെല്ലാരിയിൽ പരിശീലനം ആരംഭിച്ചു എന്ന് വ്യക്തമാക്കിയത്. ടീം അംഗങ്ങളെത്താൻ താൻ കാത്തിരിക്കുകയാണെന്നും പാർതാലു ട്വീറ്റ് ചെയ്തു. (erik paartalu bengaluru fc)
പാർതാലുവിനെ എഎഫ്സി കപ്പ് പരിശീലന ക്യാമ്പിൽ നിന്ന് ബെംഗളൂരു എഫ്സി ഒഴിവാക്കിയിരുന്നു. താരവുമായി ഒരു വർഷത്തെ കരാർ ബാക്കിനിൽക്കെയാണ് ക്ലബിൻ്റെ നടപടി. ഓസ്ട്രേലിയൻ ഫുട്ബോൾ താരങ്ങളുടെ സംഘടനയായ പ്രൊഫഷണൽ ഫുട്ബോളേഴ്സ് ഓസ്ട്രേലിയയാണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
ബെംഗളൂരു എഫ്സി എഎഫ്സി കപ്പ് പരിശീലന ക്യാമ്പ് ആരംഭിച്ചപ്പോൾ അതിൽ പാർതാലു ഉണ്ടായിരുന്നില്ല. തുടർന്ന് താരം ക്ലബ് വിട്ടു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങി. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ പ്രൊഫഷണൽ ഫുട്ബോളേഴ്സ് ഓസ്ട്രേലിയ വാർത്താകുറിപ്പ് ഇറക്കിയത്.
Read Also : എറിക് പാർതാലുവിനെ പരിശീലന ക്യാമ്പിൽ നിന്ന് ഒഴിവാക്കി ബെംഗളൂരു എഫ്സി
ക്ലബുമായി പാർത്താലുവിന് കരാർ ബാക്കിയുണ്ടെന്നും അത് പൂർത്തിയാക്കാൻ താരം തയ്യാറാണെന്നും വാർത്താകുറിപ്പിൽ പിഎഫ്എ പറഞ്ഞു. എന്നാൽ പാർത്താലുവിനെ ബെംഗളൂരു ഒഴിവാക്കുകയാണ്. ഇന്ത്യയിൽ തിരികെയെത്താൻ വേണ്ട നടപടിക്രമങ്ങൾ നടത്താൻ താരം പലതവണ ആവശ്യപ്പെട്ടിട്ടും ക്ലബ് അതിനു തയ്യാറായിട്ടില്ല എന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി.
നേരത്തെ, എഎഫ്സി പ്ലേ ഓഫ് മത്സരത്തിനായി മെയ് മാസത്തിൽ മാൽദീവ്സിലെത്തിയ ബെംഗളൂരു ടീം അംഗങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് ടീമിനെ രാജ്യത്തുനിന്ന് പുറത്താക്കിയിരുന്നു. പാർതാലു, യുവാനൻ, യുവാൻ എസ്നയോള എന്നിവരാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനു പിന്നാലെ താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ക്ലബ് ഉടമ പാർത്ഥ് ജിൻഡാൽ വ്യക്തമാക്കി. യുവാനൻ, എസ്നയോള എന്നീ താരങ്ങളെ നേരത്തെ ബെംഗളൂരു റിലീസ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാർത്താലുവിനെതിരെയും ക്ലബ് നടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ടകൾ പുറത്തുവന്നത്. എഎഫ്സി കപ്പിൽ പാർതാലു ഇല്ലാതെയാണ് ബെംഗളൂരു ഇറങ്ങിയത്. എന്നാൽ, അടുത്ത സീസണിലേക്കായി ക്ലബ് ഏഷ്യൻ താരത്തെ സൈൻ ചെയ്തിരുന്നില്ല. ഇതിനു പിന്നാലെയാണ് താൻ ടീമിനൊപ്പം തുടരുകയാണെന്ന് പാർതാലു തന്നെ സൂചന നൽകിയത്.
Story Highlight: erik paartalu continue bengaluru fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here