കെ.എം റോയിയുടെ വിയോഗത്തോടെ തനിക്ക് നഷ്ടമായത് ഉറ്റ സുഹൃത്തിനെയെന്ന് ബിആർപി ഭാസ്കർ; ധൈര്യശാലിയായ പത്രപ്രവർത്തകനെന്ന് എൻ.പി ചെക്കുട്ടി

കെ.എം റോയിയുടെ വിയോഗത്തോടെ തനിക്ക് നഷ്ടമായത് ഉറ്റ സുഹൃത്തിനെയാണെന്ന് മുതിർന്ന് മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്കർ പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് ഐഎഫ്ഡ്ബ്ല്യുജെ സർക്കാർ അനുകൂല നിലപാടെടുത്തപ്പോൾ അതിനെതിരെ ചില നീക്കങ്ങൾ നടത്തുന്നതിൽ വലിയ പങ്കാണ് റോയ് വഹിച്ചത്. അദ്ദേഹത്തിന്റെ വേർപാട് വലിയ വിടവാണ് അവശേഷിപ്പിക്കുന്നതെന്നും ബിആർപി ഭാസ്കർ ട്വന്റിഫോറിനോട് പറഞ്ഞു.
കെ.എം റോയ് ശക്തമായ നിലപാടുകളുള്ള, ധൈര്യശാലിയായ പത്രപ്രവർത്തകനായിരുന്നുവെന്ന് മാധമ്യപ്രവർത്തകൻ എൻ.പി ചെക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. നിലപാടുകളിലെ കൃത്യത, നിലപാടുകളെ കുറിച്ചുള്ള ശക്തമായ ബോധം എന്നിവയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പത്രപ്രവർത്തകന്റെ തൊഴിൽപരമായ സ്വാതന്ത്ര്യത്തെ കുറിച്ചും, ജീവിതത്തെ കുറിച്ചുമെല്ലാം അദ്ദേഹത്തിന് ഉദ്ഘണ്ഠ ഉണ്ടായിരുന്നു. പത്രപ്രവർത്തക യൂണിയൻ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം ശക്തമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
Read Also : കെ.എം റോയിയുടെ വിയോഗത്തോടെ ഒരു തലമുറ അവസാനിക്കുകയാണ് : സെബാസ്റ്റ്യൻ പോൾ
ഇന്ന് വൈകീട്ടാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം. റോയ് അന്തരിച്ചുവെന്ന വാർത്ത പുറത്ത് വന്നത്. 82 വയസായിരുന്നു. ദീർഘനാളായി വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് വിശ്രമത്തിലായിരുന്നു. കൊച്ചി കെപി വള്ളോൻ റോഡിലെ വസതിയിൽ വച്ചാണ് അന്ത്യം.
1961 ൽ കേരളപ്രകാശം എന്ന പത്രത്തിലൂടെയാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. എക്കണോമിക് ടൈംസ്, ദി ഹിന്ദു, ദേശബന്ധു, കേരളഭൂഷണം തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്ററായാണ് വിരമിച്ചത്.
Story Highlights : np chekutty brp bhaskar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here