മോന്‍സണ്‍ മാവുങ്കല്‍ നാല് കോടിയുടെ തട്ടിപ്പ് നടത്തിയതിന് തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച്; ശബ്ദപരിശോധന പുരോഗമിക്കുന്നു

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ നാല് കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച്. മോന്‍സണിന്റെ സഹായികളുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് രേഖകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കും. monson mavunkal
പണമിടപാട് വിവരങ്ങള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇതിനായി മോന്‍സണെ മൂന്നുദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെടും. തന്റെ മ്യൂസിയത്തിലുള്ള പുരാവസ്തുക്കള്‍ വ്യാജമാണെന്ന് ഇന്നലെ തന്നെ ചോദ്യം ചെയ്യലില്‍ മോന്‍സണ്‍ സമ്മതിച്ചിരുന്നു. പരാതിക്കാര്‍ നല്‍കിയ ഫോണ്‍രേഖ മോന്‍സണിന്റേത് തന്നൊയണോ എന്ന് സ്ഥിരീകരിക്കാന്‍ ശബ്ദപരിശോധന നടക്കുകയാണ്. കാക്കനാടുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് ശബ്ദശേഖരണം നടത്തുന്നത്.
മോന്‍സണ്‍ മാവുങ്കല്‍ 10 കോടി തട്ടിയെടുത്തെന്നാണ് പരാതിക്കാര്‍ ആരോപിച്ചത്. 4 കോടിയുടെ തട്ടിപ്പ് സംബന്ധിച്ച രേഖകളാണ് ക്രൈംബ്രാഞ്ചിന് നിലവില്‍ ലഭിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് പരിശോധനയില്‍ നിന്നാണ് ക്രൈംബ്രാഞ്ചിന് തെളിവുകള്‍ ലഭിച്ചത്. ബാങ്ക് വഴി കൈപറ്റിയ പണം താന്‍ വാങ്ങിയിട്ടുണ്ടെന്നും മോന്‍സണ്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ മോന്‍സണ്‍ ചോദ്യം ചെയ്യലില്‍ നിഷേധിച്ചു. 10 കോടി രൂപ താന്‍ ആരില്‍ നിന്നും കൈപ്പറ്റിയിട്ടില്ലെന്നും മോന്‍സണ്‍ ആവര്‍ത്തിച്ചു. നാല് കോടിയിലെ വിഹിതം ആഡംബര ജീവിതത്തിനായി ഉപയോഗിക്കാനും ബാക്കി തുക പുരാവസ്തുക്കള്‍ വാങ്ങാനും വിനിയോഗിച്ചതായി മോന്‍സണ്‍ സമ്മതിച്ചു. പുരാവസ്തുക്കള്‍ കാണിച്ച് നടത്തിയ തട്ടിപ്പില്‍ മോന്‍സണെതിരെ വഞ്ചനാക്കുറ്റവും ക്രൈംബ്രാഞ്ച് ചുമത്തിയേക്കും.
Read Also : മോൻസൺ മാവുങ്കലിന്റെ പുരാവസ്തു ശേഖരം പരിശോധിക്കും; മന്ത്രി അഹമ്മദ് ദേവർകോവിൽ
അതേസമയം മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു ശേഖരം പരിശോധിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാല്‍ പുരാവസ്തു വകുപ്പ് വിദഗ്ധ പരിശോധന നടത്തും. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: monson mavunkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here