കോലിക്കെതിരെ താൻ പരാതിപ്പെട്ടെന്ന റിപ്പോർട്ടുകൾ ചിരിച്ചുതള്ളി അശ്വിൻ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്കെതിരെ താൻ പരാതിപ്പെട്ടു എന്ന റിപ്പോർട്ടുകൾ തള്ളി മുതിർന്ന സ്പിന്നർ ആർ അശ്വിൻ. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകളെ അശ്വിൻ ചിരിച്ചുതള്ളിയത്. ടീമിൽ കോലി തനിക്ക് അരക്ഷിതാവസ്ഥയുണ്ടാക്കുന്നു എന്ന് അശ്വിൻ ബിസിസിഐ സെക്രട്ടറി ജയ് ഷായോട് പരാതിപ്പെട്ടു എന്നായിരുന്നു റിപ്പോർട്ട്. (Ashwin Blaming Kohli Resignation)
‘ഫെയ്ക്ക് ന്യൂസ് എന്ന വിഭാഗത്തിന് വേണ്ടി സെർച്ച് ചെയ്യുകയായിരുന്നു ഞാൻ. അത് നല്ല തമാശ ആയിരുന്നു. അത് കിട്ടി. ഇപ്പോൾ കേൾക്കുന്നത് അവർ ഐഎഎൻഎസ് എന്ന് സ്വയം പേരുമാറ്റി എന്നാണ്. അവരെ ഉദ്ധരിച്ച് മറ്റുള്ളവരും വാർത്ത നൽകുന്നു.’- തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അശ്വിൻ കുറിച്ചു. വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് കോലിക്കെതിരെ അശ്വിൻ പരാതിപ്പെട്ടെന്ന റിപ്പോർട്ട് പുറത്തുവിട്ടത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അശ്വിൻ കുറച്ചുകൂടി നന്നായി കളിക്കണമായിരുന്നു എന്ന് കോലി പറഞ്ഞു എന്നാണ് റിപ്പോർട്ട്. ഇതേ തുടർന്നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരത്തെ ബെഞ്ചിലിരുത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടി-20 ലോകകപ്പ് സ്ക്വാഡിൽ നിന്ന് അശ്വിനെ ഒഴിവാക്കണമെന്ന് കോലി നിലപാട് എടുത്തിരുന്നു എന്നും രോഹിത് ശർമ്മയാണ് അശ്വിനെ പിന്തുണച്ചതെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നു.
Read Also : കോലിക്കെതിരെ അശ്വിൻ ബിസിസിഐയോട് പരാതിപ്പെട്ടെന്ന് റിപ്പോർട്ട്
കോലിയെപ്പറ്റി ആരും പരാതി പറഞ്ഞിട്ടില്ലെന്ന് ബിസിസിഐ ട്രഷറർ അരുൺ ധുമാലും അറിയിച്ചു. ഇന്ത്യയുടെ ലോകകപ്പ് ടീമിൽ മാറ്റങ്ങൾ വരുത്തുമെന്ന റിപ്പോർട്ടുകളും വ്യാജമാണ്. ഇത്തരം റിപ്പോർട്ടിംഗുകൾ അവസാനിപ്പിക്കണമെന്നും ധുമാൽ അഭ്യർത്ഥിച്ചു. കോലിയുടെ ക്യാപ്റ്റൻസിയെപ്പറ്റി മുതിർന്ന താരങ്ങളായ അജിങ്ക്യ രഹാനെയും ചേതേശ്വർ പൂജാരയും ബിസിസിഐ സെക്രട്ടറി ജയ് ഷായോട് പരാതിപ്പെട്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയ്ക്ക് ശേഷം കോലിയുടെ ക്യാപ്റ്റൻസിയിൽ രഹാനെയും പൂജാരയ്ക്കും അതൃപ്തി പ്രകടിപ്പിച്ചുവെന്നായിരുന്നു റിപ്പോർട്ട്. കോലിയിൽ നിന്ന് നേരിടേണ്ടിവന്ന പരുക്കൻ പെരുമാറ്റത്തെപ്പറ്റി ഇരുവരും ബിസിസിഐയോട് പരാതിപ്പെട്ടിരുന്നു. ടി-20 ലോകകപ്പിനു ശേഷം കോലിയുടെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തിൽ ബിസിസിഐ തീരുമാനം എടുക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Story Highlights: Ashwin Blaming Kohli Resignation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here