Advertisement

പിങ്ക് ബോൾ ടെസ്റ്റ്: ഓസ്ട്രേലിയ പൊരുതുന്നു

October 2, 2021
2 minutes Read
australia women wickets lost

ഇന്ത്യൻ വനിതകൾക്കെതിരായ ഡേനൈറ്റ് ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയ പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 377നു മറുപടിയുമായി ഇറങ്ങിയ ഓസ്ട്രേലിയ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടിയിട്ടുണ്ട്. എലിസ് പെറി (27), ആഷ്‌ലി ഗാർഡ്‌നർ (13) എന്നിവരാണ് ക്രീസിൽ. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ അപരാജിതമായ 24 റൺസിൻ്റെ കൂട്ടുകെട്ട് ഉയർത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിൽ നിന്ന് ഇനിയും 234 റൺസ് അകലെയാണ് ഓസ്ട്രേലിയ. (australia women wickets lost)

377 എന്ന മികച്ച സ്കോറിൽ നിൽക്കെ ഓസ്ട്രേലിയയെ ബാറ്റിംഗിനു ക്ഷണിച്ച ഇന്ത്യ ഗംഭീരമായാണ് പന്തെറിഞ്ഞത്. ടീം സ്കോർ 14ൽ നിൽക്കെ ബെത്ത് മൂണിയെ (4) ഝുലൻ ഗോസ്വാമി ക്ലീൻ ബൗൾഡാക്കി. എലിസ ഹീലിയും (29) ഗോസ്വമിയുടെ ഇരയായി മടങ്ങി. ഹീലിയെ തനിയ ഭാട്ടിയ പിടികൂടുകയായിരുന്നു. മെഗ് ലാനിംഗുമൊത്ത് 49 റൺസ് കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ഹീലി പുറത്തായത്. ഏറെ വൈകാതെ മെഗ് ലാനിംഗിനെ (38) വിക്കറ്റിനു മുന്നിൽ കുരുക്കിയ പൂജ വസ്ട്രാക്കർ ഓസീസിൻ്റെ മൂന്നാം വിക്കറ്റും പിഴുതു.

Read Also : പിങ്ക് ടെസ്റ്റ്: ഇന്ത്യക്ക് മികച്ച സ്കോർ; ഓസ്ട്രേലിയക്ക് മൂന്ന് വിക്കറ്റ് നഷ്ടം

നാലാം വിക്കറ്റിൽ എലിസ് പെറിയും തഹ്‌ലിയ മഗ്രാത്തും ചേർന്ന് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമം തുടങ്ങി. ഇരുവരും ചേർന്ന് 39 റൺസിൻ്റെ കൂട്ടുകെട്ടിലാണ് പങ്കാളികളായത്. മികച്ച രീതിയിൽ ബാറ്റ് ചെയ്തുവന്ന തഹ്‌ലിയ മഗ്രാത്തിനെ (28) സ്മൃതി മന്ദനയുടെ കൈകളിൽ എത്തിച്ച പൂജ വസ്ട്രാക്കർ ഈ കൂട്ടുകെട്ട് തകർത്ത് ഇന്ത്യക്ക് വീണ്ടും മേൽക്കൈ നൽകി. ഒരു ദിവസം മാത്രം അവശേഷിക്കെ മത്സരം സമനിലയിലേക്കാണ് നീങ്ങുന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി സ്മൃതി മന്ദന (127) ടോപ്പ് സ്കോറർ ആയപ്പോൾ ദീപ്തി ശർമ്മ 66 റൺസെടുത്തു. പൂനം റാവത്ത് (36), ഷഫാലി വർമ്മ (31), മിതാലി രാജ് (30) എന്നിവർക്കൊക്കെ തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പുറത്തായ ഇന്ത്യൻ താരങ്ങളെല്ലാം ഇരട്ടയക്കം കടന്നു. ഝുലൻ ഗോസ്വാമി (7), മേഘ്ന സിംഗ് (2) എന്നിവർ പുറത്താവാതെ നിന്നു.

Story Highlights: australia women 4 wickets lost india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top