ഒറ്റയാൾ പോരാട്ടവുമായി ഡുപ്ലെസി; പഞ്ചാബിനെതിരെ ചെന്നൈക്ക് ഭേദപ്പെട്ട സ്കോർ

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സിന് റൺസ് ചിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റൺസാണ് നേടിയത്. 76 റൺസെടുത്ത ഫാഫ് ഡുപ്ലെസിയാണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. പഞ്ചാബിനായി ക്രിസ് ജോർഡനും അർഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. (CSK innings pbks ipl)
ദുബായിലെ ബൗളിംഗ് പിച്ചിൽ തകർത്ത് പന്തെറിഞ്ഞ പഞ്ചാബ് ബൗളർമാർ തുടക്കം മുതൽ തന്നെ ചെന്നൈ ബാറ്റ്സ്മാന്മാരെ വരിഞ്ഞുമുറുക്കി. നാലാം ഓവറിൽ പഞ്ചാബ് ആദ്യ വിക്കറ്റ് വീഴ്ത്തി. ഋതുരാജ് ഗെയ്ക്‌വാദിനെ (12) ഷാരൂഖ് ഖാൻ്റെ കൈകളിലെത്തിച്ച അർഷ്ദീപ് സിംഗാണ് പഞ്ചാബിന് ആദ്യ ബ്രേക്ക്‌ത്രൂ സമ്മാനിച്ചത്. തുടർന്ന് ചെന്നൈക്ക് വേഗത്തിൽ വിക്കറ്റ് നഷ്ടമായി. മൊയീൻ അലിയെ (0) അർഷ്ദീപ് രാഹുലിൻ്റെ കൈകളിൽ എത്തിച്ചപ്പോൾ റോബിൻ ഉത്തപ്പ (2) ക്രിസ് ജോർഡനിൻ്റെ പന്തിൽ ഹർപ്രീത് ബ്രാറിൻ്റെ കൈകളിൽ അവസാനിച്ചു. അമ്പാട്ടി റായുഡുവിനെ (4) ക്രിസ് ജോർഡാൻ്റെ പന്തിൽ അർഷ്ദീപ് സിംഗ് പിടികൂടി. എം എസ് ധോണി (12) ചില ബൗണ്ടറികളുമായി പ്രതീക്ഷ നൽകിയെങ്കിലും രവി ബിഷ്ണോയ്ക്ക് മുന്നിൽ ക്ലീൻ ബൗൾഡായി.
Read Also : ഐപിഎൽ: ചെന്നൈക്ക് ബാറ്റിംഗ്; പഞ്ചാബിൽ ഒരു മാറ്റം
ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഫാഫ് ഡുപ്ലെസി-രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. 46 പന്തിൽ ഫിഫ്റ്റി തികച്ച ഡുപ്ലെസി പിന്നീട് ചില കൂറ്റൻ ഷോട്ടുകളിലൂടെ സ്കോർ ഉയർത്തി. ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഡുപ്ലെസി-ജഡേജ 67 റൺസിൻ്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. 55 പന്തുകളിൽ 76 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ താരത്തെ അവസാന ഓവറിൽ മുഹമ്മദ് ഷമി ലോകേഷ് രാഹുലിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ജഡേജ (15), ബ്രാവോ (4) എന്നിവർ പുറത്താവാതെ നിന്നു.
ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ലോകേഷ് രാഹുൽ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായി ഇറങ്ങുമ്പോൾ പഞ്ചാബിൽ നിക്കോളാസ് പൂരാനു പകരം ക്രിസ് ജോർഡൻ ടീമിലെത്തി.
Story Highlights: ipl chennai super kings punjab kings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here