പ്രധാനമന്ത്രി സ്വേച്ഛാധിപതിയാണോ? വിമർശനങ്ങൾക്ക് മറുപടിയുമായി അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി ഏകാധിപതിയോ സ്വേച്ഛാധിപതിയോ ആണെന്നുള്ള വിമർശങ്ങൾ ഉയരുന്നുണ്ട്. പക്ഷേ അദ്ദേഹത്തെ പോലുള്ള ഒരു ശ്രോതാവിനെ താൻ കണ്ടിട്ടില്ലെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു.
“ഞങ്ങളെ കുറ്റപ്പെടുത്തുന്ന ഈ ആളുകളുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. മോദിജിയെപ്പോലെ ഒരു ശ്രോതാവിനെ ഞാൻ കണ്ടിട്ടില്ല. എന്തെങ്കിലും ഒരു പ്രശ്നത്തിന് മീറ്റിംഗ് നടത്തിയാൽ, മോദി ജി കുറച്ച് സംസാരിക്കുകയും ക്ഷമയോടെ എല്ലാവരെയും ശ്രദ്ധിക്കുകയും തുടർന്ന് ഒരു തീരുമാനമെടുക്കുകയും ചെയ്യും. നമ്മൾ പലപ്പോഴും ചിന്തിക്കും, ‘ഇത്രയധികം ചിന്തിക്കാൻ എന്താണ് ഉള്ളത്?’. 2-3 മീറ്റിംഗുകൾക്ക് ശേഷം അദ്ദേഹം ക്ഷമയോടെ തീരുമാനം എടുക്കും.” – അമിത് ഷാ പറഞ്ഞു.
“വ്യക്തിയെ അടിസ്ഥാനമാക്കിയല്ല, മറിച്ച് ഗുണനിലവാരമുള്ള നിർദ്ദേശത്തിനാണ് മോദി ജി പ്രാധാന്യം നൽകുന്നത്. അതിനാൽ, പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹം തന്റെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്ന് പറയുന്നത് ഒട്ടും ശരിയല്ല.” – ഷാ പറയുന്നു.
കഴിഞ്ഞ വർഷം കൊണ്ടുവന്ന കാർഷിക നിയമങ്ങളെക്കുറിച്ചുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണ്. കർഷകരെ സഹായിക്കാൻ ബിജെപി സർക്കാർ വലിയ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. 11 കോടി കർഷകർക്ക് പ്രതിവർഷം 6,000 രൂപ ലഭിക്കുന്നു. ഒരു വർഷത്തിനുള്ളിൽ 1.5 ലക്ഷം കോടി കർഷകർക്ക് നൽകിയിട്ടുണ്ട്. യുപിഎ സർക്കാർ 60,000 കോടി രൂപ വായ്പ എഴുതിത്തള്ളിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.