പേരൂർക്കടയിൽ അമ്മയിൽ നിന്ന് കുഞ്ഞിനെ വേർപെടുത്തിയ സംഭവം; ശിശു സംരക്ഷണ ഓഫിസർ നൽകിയ പത്രപരസ്യം പുറത്ത്

പേരൂർക്കടയിൽ അമ്മയിൽ നിന്ന് കുഞ്ഞിനെ വേർപെടുത്തിയ സംഭവത്തിൽ ശിശു സംരക്ഷണ ഓഫിസർ നൽകിയ പത്രപരസ്യം പുറത്ത്. കുഞ്ഞിനെ ദത്ത് നൽകിയത് എല്ലാ നടപടികളും പാലിച്ചെന്ന് സൂചന നൽകുന്ന പത്രപരസ്യമാണ് പുറത്തുവന്നിരിക്കുന്നത്. കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചത് 2020 ഒക്ടോബർ 23നാണെന്നും പരസ്യത്തിൽ വ്യക്തമാക്കുന്നു.
കുഞ്ഞിനെ ദത്ത് നൽകുന്നതിന് മുന്നോടിയായുള്ള പത്രപരസ്യം നൽകിയത് 2020 ഒക്ടോബർ 28നാണ്. ആൺകുട്ടിയാണെന്നതടക്കമുള്ള വിവരം പരസ്യത്തിൽ ഉണ്ടായിരുന്നു. അവകാശവാദങ്ങൾ ഉണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ ജില്ലാ ശിശുസംരക്ഷണ ഓഫിസറെ ബന്ധപ്പെടണമെന്ന് പത്ര പരസ്യത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തെളിവുകൾ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം കുഞ്ഞിനെ ദത്ത് നൽകുമെന്നും അറിയിച്ചിരുന്നു.
അതിനിടെ സംഭവത്തിൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലും കൃത്രിമമെന്ന വിവരം പുറത്തുവന്നു. ജനന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ പിതാവിന്റെ പേരും, മാതാപിതാക്കളുടെ മേൽവിലാസവും തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ സമയത്ത് നൽകിയ വിവരമനുസരിച്ചാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനനസർട്ടിഫക്കറ്റ് തയ്യാറാക്കിയത്. കുട്ടിയുടെ പിതാവിന്റെ സ്ഥാനത്തു നൽകിയിരിക്കുന്നത് ജയകുമാർ എന്ന പേരാണ്. അനുപമയുടെയും അജിത്തിന്റെയും സ്ഥിരമായ മേൽവിലാസം പേരൂർക്കട ആയിരുന്നിട്ടും മറ്റൊരു മേൽവിലാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമ്മയിൽ നിന്നു കുഞ്ഞിനെ വേർപ്പെടുത്താൻ ആസൂത്രിതമായി ഇടപെട്ടു എന്നത് തെളിയിക്കുന്നതാണ് രേഖകൾ.
Story Highlights : news paper ad child missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here