Advertisement

ടി-20 ലോകകപ്പ്: ഇന്ന് ഇന്ത്യ-പാകിസ്താൻ ഗ്ലാമർ പോര്

October 24, 2021
2 minutes Read
world cup india pakistan

ടി-20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാകിസ്താൻ ഗ്ലാമർ പോരാട്ടം. ക്രിക്കറ്റ് ലോകം ആകെ ഉറ്റുനോക്കുന്ന പോരാട്ടം ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ലോകകപ്പുകളിൽ ഇതുവരെ പാകിസ്താനോട് പരാജയപ്പെട്ടിട്ടില്ലെന്ന റെക്കോർഡ് തുടരാൻ ഇന്ത്യ ഇറങ്ങുമ്പോൾ ആദ്യ ജയം തേടിയാണ് പാകിസ്താൻ ഇറങ്ങുക. (world cup india pakistan)

ടി-20 ലോകകപ്പുകളിൽ ആകെ അഞ്ച് തവണയാണ് പാകിസ്താനും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്. അഞ്ചിൽ അഞ്ചും ഇന്ത്യ ജയിച്ചു. അതിൽ ഒരു ബോളൗട്ടും പെടും. ആവേശോജ്വലമായ മത്സരങ്ങൾ. കടലാസിലെങ്കിലും അന്നത്തെ ടീമിനെക്കാളൊക്കെ കരുത്തുറ്റ ടീമാണ് ഇന്ത്യ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പേസാക്രമണങ്ങളിൽ പെടുത്താവുന്ന ബുംറയും ഷമിയും. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണർ രോഹിത്, ഏറ്റവും മികച്ച ബാറ്റർ കോലി, ടി-20 ഫോർമാറ്റിൽ സമീപകാലത്ത് ഉണ്ടായിട്ടുള്ളതിൽ ഏറ്റവും അപകടകാരിയായ ബാറ്റർ രാഹുൽ, നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാൾ പന്ത്. ഇന്ത്യൻ ടീം അംഗങ്ങൾക്ക് വിശേഷണങ്ങൾ നിരവധിയാണ്. ഭുവിക്ക് പകരം ശർദ്ദുൽ താക്കൂർ എത്തുമോ എന്നത് മാത്രമാണ് ചോദ്യം. ഹർദ്ദിക് സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കുന്നതും ഭുവി ഫോമിൽ അല്ലാത്തതും ശർദ്ദുലിന് ഇടം നൽകിയേക്കും. രാഹുൽ ചഹാറിനു പകരം അശ്വിൻ തന്നെ കളിച്ചേക്കും. മൂന്ന് പേസറുമായി ഇറങ്ങിയില്ലെങ്കിൽ വരുൺ ശർദ്ദുലിനു പകരം കളിക്കും. അതിനു സാധ്യത വളരെ കുറവാണ്. സൂര്യ, പന്ത്, ഹർദ്ദിക് എന്നിവരാവും 4 മുതൽ 6 വരെ സ്ഥാനങ്ങളിൽ.

Read Also : ട്വന്റി-20 ലോകകപ്പ്; വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് ജയം

മറുവശത്ത് ഇന്ത്യയോളം ഡോമിനേറ്റ് ആയ ടീം അല്ലെങ്കിലും ഒരു കളക്ടീവ് യൂണിറ്റ് എന്ന നിലയിൽ പാകിസ്താൻ അപകടകാരികളാണ്. ഓപ്പണർമാരായ ബാബർ അസവും മുഹമ്മദ് റിസ്‌വാനും തന്നെയാണ് അവരുടെ ബാറ്റിംഗ് കോർ. ടി-20 കൂട്ടുകെട്ടുകളുടെ റെക്കോർഡുകൾ പഴങ്കഥയാക്കിയാണ് ഇരുവരും കുതിയ്ക്കുന്നത്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളായ ബാബർ അസമിനെ പ്രത്യേകം ശ്രദ്ധിക്കണം. മൂന്നാം നമ്പറിൽ ഫഖർ സമാൻ. ഇന്ത്യക്കെതിരെ ഏകദിന മത്സരങ്ങളിലെ മികച്ച റെക്കോർഡും നിലവിലെ തകർപ്പൻ ഫോമും ഭീഷണിയാണ്. ഷൊഐബ് മാലിക്കും ഇന്ത്യക്കെതിരെ ഫോമാവാറുണ്ട്. മുഹമ്മദ് ഹഫീസ് ഇപ്പോഴും മികച്ച ഫോമിൽ തന്നെയാണ്. ബൗളിംഗിൽ ചുരുങ്ങിയ കാലം കൊണ്ട് ലോകോത്തര ബൗളറായി പേരെടുത്ത ഷഹീൻ ഷാ അഫ്രീദി, ഒപ്പം ഹാരിസ് റൗഫ്. ഫിനിഷറായി ആസിഫ് അലി. പാകിസ്താൻ ശക്തരാണ്. പാകിസ്താൻ 12 അംഗ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിൽ ഷൊഐബ് മാലിക്കോ ഹഫീസോ പുറത്തിരിക്കാനാണ് സാധ്യത. രണ്ട് പേരും കളിച്ചാൽ ഹൈദർ അലി പുറത്താവും.

വിഭവങ്ങൾ പരിഗണിക്കുമ്പോൾ ഇന്ത്യക്ക് തന്നെയാണ് മുൻതൂക്കം. പക്ഷേ, ഒരു ഓവർ കൊണ്ടോ ഒരു വിക്കറ്റ് കൊണ്ടോ മാറിമറിയാവുന്ന ടി-20യിൽ കാര്യങ്ങൾ എല്ലായ്പ്പോഴും അത്ര എളുപ്പമല്ല.

Story Highlights : T20 world cup india pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top