പ്രവാസി പുനരധിവാസ പാക്കേജ്; 2,000 കോടിയുടെ പ്രൊപ്പോസല്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും; മുഖ്യമന്ത്രി

പ്രവാസി പുനരധിവാസത്തിന് 2,000 കോടി രൂപയുടെ പ്രൊപ്പോസല്‍ ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. തിരികെപോകാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് 5,000 രൂപ അടിയന്തിര ധനസഹായം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 1,33,800 പേര്‍ക്ക് ധനസഹായം ലഭ്യമാക്കി. കൊവിഡ് ബാധിച്ച പ്രവാസികള്‍ക്ക് 10,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. പ്രവാസി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് രണ്ടാം തരംഗത്തില്‍ ധനസഹായമായി 1,000 രൂപ വീതം 18,278 പേര്‍ക്ക് അനുവദിച്ചു.
തിരിച്ചെത്തിയ പ്രവാസികളില്‍ 12.67 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴില്‍ സംരംഭക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും 2021 – 22 ലെ ബഡ്ജറ്റില്‍ 50 കോടി വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ വഴി 2 ലക്ഷം രൂപ പലിശരഹിത സംരംഭകത്വവായ്പ നല്‍കി സാമ്പത്തിക സ്വാശ്രയത്വം നല്‍കുന്ന ‘പ്രവാസി ഭദ്രത-പേള്‍’, സഹകരണ സ്ഥാപനങ്ങള്‍ പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ എന്നിവ മുഖേന 5 ലക്ഷം രൂപവരെ സ്വയംതൊഴില്‍ വായ്പ നല്‍കുന്ന ‘പ്രവാസി ഭദ്രത-മൈക്രോ’, സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി KSIDC മുഖാന്തിരം 25 ലക്ഷം രൂപ മുതല്‍ 2 കോടി രൂപ വരെ 8.25 ശതമാനം മുതല്‍ 8.75 ശതമാനം വരെ പലിശ നിരക്കില്‍ വായ്പ നല്‍കുന്ന ‘പ്രവാസി ഭദ്രത-മെഗാ’ എന്നിങ്ങനെ തൊഴില്‍ സംരംഭകത്വ പദ്ധതികള്‍ ‘പ്രവാസി പുനരധിവാസ ഏകോപന സംയോജന പദ്ധതി’യില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്നു.
തിരികെ എത്തിയ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പിന്തുണ നല്‍കുന്ന ‘നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍സ്’ (NDPREM) പദ്ധതി വിപുലീകരിക്കുകയും പദ്ധതി വിഹിതം 2021-22 വര്‍ഷത്തില്‍ 24.4 കോടി രൂപയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 30 ലക്ഷം രൂപ വരെയുള്ള ബാങ്ക് വായ്പകള്‍ക്ക് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി 3 ലക്ഷം രൂപ) നാലു വര്‍ഷത്തേക്ക് 3 ശതമാനം പലിശ സബ്‌സിഡിയും ഈ പദ്ധതി മുഖേന ലഭിക്കുന്നതാണ്.
നിലവിലുള്ള വിദേശ റിക്രൂട്ടിംഗ് സംവിധാനം ശക്തമാക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഒരു നൂതന സംരംഭം രൂപപ്പെടുത്തുന്നതിനും പോസ്റ്റ് റിക്രൂട്ട്‌മെന്റ് സേവനങ്ങള്‍ക്കുമായി ഒരു പദ്ധതി വിഭാവനം ചെയ്യുകയും 2 കോടി രൂപ ഈ സാമ്പത്തിക വര്‍ഷത്തില്‍ ബഡ്ജറ്റില്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.
മടങ്ങിവന്ന പ്രവാസികള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രേഖകള്‍ക്ക് അപേക്ഷിച്ചാല്‍ 15 ദിവസത്തിനകം അവ ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദേശത്തുനിന്ന് ശമ്പളവും മറ്റു ആനുകൂല്യവും ലഭിക്കാനുള്ളവര്‍ വിശദമായ അപേക്ഷയും ബന്ധപ്പെട്ട രേഖകളും നോര്‍ക്കയുടെ ഇ-മെയിലില്‍ അയക്കുവാന്‍ പത്രമാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിരുന്നു. ഇപ്രകാരം ലഭ്യമായ അപേക്ഷകള്‍ യഥാസമയം ബന്ധപ്പെട്ട എംബസികളുടേയും വിദേശകാര്യ മന്ത്രാലയങ്ങളുടേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.