‘മെഡിക്കൽ കോളജിൽ കൂട്ടിരിപ്പുകാരൻ കയ്യേറ്റം ചെയ്തെന്ന വനിത പിജി ഡോക്ടറുടെ പരാതി വ്യാജം’: കുറ്റാരോപിതൻ 24നോട്

-അലക്‌സ് റാം മുഹമ്മദ്
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൂട്ടിരിപ്പുകാരൻ കയ്യേറ്റം ചെയ്തെന്ന വനിത പിജി ഡോക്ടറുടെ പരാതി വ്യാജമെന്ന് കുറ്റാരോപിതനായ റെയ്നോൾഡ് 24 നോട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്നത് ഗുരുതര അനാസ്ഥയാണ്. ഭാര്യയുടെ മരണം മെഡിക്കൽ കോളജിലെ അനാസ്ഥമൂലമെന്ന് റെയ്നോൾഡ് വ്യക്തമാക്കി.
ജൂൺ 28നായിരുന്നു റെയ്നോൾഡിൻ്റെ ഭാര്യ ക്രിസ്റ്റീന മരണപ്പെട്ടത്. കഴിഞ്ഞ 23നാണ് സംഭവം നടന്നത്. ഭാര്യ ക്രിസ്റ്റീനയുടെ കൈയ്യിൽ നിന്ന് രക്തം അമിതമായി വാർന്നു പോയപ്പോഴാണ് വിവരം പറയാൻ ഓടിയെത്തിയത്. ആദ്യം തന്നെ രണ്ട് പി ജി ഡോക്ടഴ്സ് പിടിച്ചുതള്ളി. ചുമരിൽ തലയടിച്ചു. സിസ്റ്റർമാരും പിടിച്ചു തള്ളി. തൊട്ടു പിന്നാലെ വന്ന വനിത പി ജി ഡോക്ടർ ചെകിടത്ത് അടിച്ചുവെന്നും റെയ്നോൾഡ് പറഞ്ഞു.
സെക്യൂരിറ്റി ജീവനക്കാർ പിടിച്ചുവച്ചിരുന്ന തന്നെ പിജി ഡോക്ടർ വീണ്ടും അടിച്ചു. അവർ ആസൂത്രിതമായാണ് കൈയ്യേറ്റം ചെയ്തതതെന്നും അദ്ദേഹം ആരോപിച്ചു. അവർ അടിച്ചത് എന്തിനെന്ന് തനിക്കറിയില്ല. ഭാര്യ രക്തം വാർന്ന് മരിക്കുമെന്ന അവസ്ഥയിൽ കിടക്കുന്നപ്പോഴാണ് താൻ ഒച്ച വെച്ചത്. താൻ ഡോക്ടറെ കയ്യേറ്റം ചെയ്തിട്ടില്ല.
അടിക്കാൻ ഓങ്ങവേ കൈ തട്ടിമാറ്റിയപ്പോഴാണ് തന്റെ കൈ ഡോക്ടറുടെ മാസ്കിൽ കൊണ്ടതെന്നും റെയ്നോൾഡ് പറഞ്ഞു. ഡോക്ടറുടെ മാസ്കിൽ തന്റെ കൈകൊണ്ട് എന്നാണ് പൊലീസുകാരോട് ഡോക്ടർ ആദ്യം പറഞ്ഞത്. പിന്നീട് പൊലീസ് സ്റ്റേഷനിൽ അവർ വ്യാജ പരാതി നൽകി.
രക്തം തുടച്ച തോർത്ത് തൻറെ കയ്യിൽ നിന്നും പൊലീസ് വാങ്ങി നശിപ്പിച്ചു. ഈ സംഭവത്തിന് പിന്നാലെ ICU വിലായ ഭാര്യക്ക് ഒരു ദിവസം ചികിത്സ നിഷേധിച്ചു. ദിവസവും 28,000 രൂപ വരെ മരുന്നിന് ചിലവായി. ഈ സംഭവങ്ങൾ ഭാര്യയുടെ രോഗം ഗുരുതരമാകുന്നതിന് കാരണമായെന്നും അദ്ദേഹം ആരോപിച്ചു. ചെകിടത്ത് അടിച്ചത് സീനിയർ റസിഡൻ്റ് ഡോ അമിയ സുരേഷാണ്. മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും റെയ്നോൾഡ് 24 നോട് പറഞ്ഞു.
Story Highlights : PG doctor’s complaint assaulted her in medical college is false
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here