നാല് താരങ്ങൾക്ക് കൊവിഡ്; സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിനൊരുങ്ങുന്ന മുംബൈയ്ക്ക് തിരിച്ചടി

സയ്യിദ് മുഷ്താഖ് അലി ടൂർണമെൻ്റിനൊരുങ്ങുന്ന മുംബൈയ്ക്ക് തിരിച്ചടിയായി നാല് താരങ്ങൾക്ക് കൊവിഡ്. ഓൾറൗണ്ടറും സുപ്രധാന താരവുമായ ഷംസ് മുളാനി, ബാറ്റർ സർഫറാസ് ഖാൻ, ലെഗ് സ്പിന്നർ പ്രശാന്ത് സോളങ്കി, മറ്റൊരു ഓൾറൗണ്ടർ സായ്‌രാജ് പാട്ടീൽ എന്നിവർക്കാണ് കൊവിഡ് പോസിറ്റീവായത്. മുംബൈ എയർപോർട്ടിൽ വച്ച് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാല് താരങ്ങളെയും വീട്ടിലേക്ക് മടക്കി അയച്ചു. കൊവിഡ് നെഗറ്റീവായതിനു ശേഷം ഇവർ ടീമിനൊപ്പം ചേരും. (mumbai covid mushtaq ali)
അജിങ്ക്യ രഹാനെയാണ് മുംബൈ ടീം ക്യാപ്റ്റൻ. പൃഥ്വി ഷാ വൈസ് ക്യാപ്റ്റൻ. ഐപിഎലിൽ കളിക്കുന്ന ശിവം ദുബെ, യശസ്വി ജയ്സ്വാൾ, ആദിത്യ താരെ എന്നിവരൊക്കെ ടീമിലുണ്ട്. നവംബർ നാലിനാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുക. കർണാടക, സർവീസസ്, ബംഗാൾ, ഛത്തീസ്ഗഢ്, ബറോഡ എന്നീ ടീമുകൾക്കൊപ്പം എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് മുംബൈ ഉൾപ്പെട്ടിരിക്കുന്നത്. നവംബർ നാലിന് കർണാടകയ്ക്കെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. ടി-20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെട്ടിരിക്കുന്ന ശ്രേയാസ് അയ്യർ, ശർദ്ദുൽ താക്കൂർ എന്നിവർ ടൂർണമെൻ്റിൻ്റെ അവസാന സമയത്ത് ടീമിനൊപ്പം ചേർന്നേക്കാം.
Read Also : രഹാനെ ക്യാപ്റ്റൻ, പൃഥ്വി ഷാ ഉപനായകൻ; സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിന് തകർപ്പൻ ടീമുമായി മുംബൈ
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീം: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ആദിത്യ താരെ, ശിവം ദുബെ, തുഷാർ ദേഷ്പാണ്ഡെ, സർഫറാസ് ഖാൻ, പ്രശാന്ത് സോളങ്കി, ഷാംസ് മുളാനി, അഥർവ അങ്കൊലേക്കർ, ധവാൽ കുൽക്കർണി, ഹാർദിക് ടമോറെ, മോഹിത് ആവാസ്തി, സിദ്ധേഷ് ലഡ്ഡ്, സായ്രാജ് പാട്ടീൽ, അമൻ ഖാൻ, അർമാൻ ജാഫർ, യശസ്വി ജയ്സ്വാൾ, തനുഷ് കൊട്ടിയൻ, ദീപക് ഷെട്ടി, റോയ്സ്റ്റൻ ഡയസ്.
അതേസമയം, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ കൂടിയായ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ആണ് കേരള ടീമിനെ നയിക്കുക. സച്ചിൻ ബേബി ഉപനായകനാവും. റോബിൻ ഉത്തപ്പ, ജലജ് സക്സേന, മുഹമ്മദ് അസ്‌ഹറുദ്ദീൻ, വിഷ്ണു വിനോദ്, കെഎം ആസിഫ്, ബേസിൽ തമ്പി എന്നീ ഐപിഎൽ താരങ്ങളടക്കം മികച്ച ടീമിനെയാണ് കെസിഎ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരികെയെത്തിയ ശ്രീശാന്തിന് ഇടം ലഭിച്ചില്ല.
Story Highlights : mumbai players covid syed mushtaq ali trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here