നെറ്റ്സിൽ പന്തെറിഞ്ഞ് ഹർദ്ദിക് പാണ്ഡ്യ
ഇന്ത്യൻ ടീമിന് ആശ്വാസമായി നെറ്റ്സിൽ പന്തെറിഞ്ഞ് ഹർദ്ദിക് പാണ്ഡ്യ. ഇതോടെ ലോകകപ്പിൽ താരം വൈകാതെ പന്തെറിഞ്ഞേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ പന്തെറിയില്ലെന്നും നോക്കൗട്ട് ആകുമ്പോഴേക്കും പന്തെറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഹർദ്ദിക് നേരത്തെ വ്യക്തമാക്കിയിരുന്നു. (hardik pandya bowls nets)
20 മിനിട്ടോളമാണ് ഹർദ്ദിക് നെറ്റ്സിൽ പന്തെറിഞ്ഞത്. ശർദ്ദുൽ താക്കൂറും ഭുവനേശ്വർ കുമാറാണ് ഈ പന്തുകൾ നേരിട്ടത്. ഉപദേശകൻ എംഎസ് ധോണി, മുഖ്യ പരിശീലകൻ രവി ശാസ്ത്രി എന്നിവർ ഹർദ്ദിക്ക് പന്തെറിയുന്നത് നിരീക്ഷിച്ചു.
ഏറെക്കാലമായി ഹർദ്ദിക് പന്തെറിയാറില്ല. ഇന്ത്യൻ ശ്രീലങ്കൻ പര്യടനത്തിൽ ആകെ 16 ഓവറുകളാണ് ഹർദ്ദിക് എറിഞ്ഞത്. ഐപിഎൽ രണ്ടാം പാദത്തിൽ ഒരൊറ്റ പന്ത് പോലും ഹർദ്ദിക് എറിഞ്ഞില്ല. ബാറ്റിംഗിലും താരം പഴയ ഫോമിലല്ല. ഇതിൻ്റെ അടിസ്ഥാനത്തിൽ ഹർദ്ദിക്കിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത് വിമർശിക്കപ്പെട്ടിരുന്നു.
Read Also : ഇനി പാകിസ്താനെതിരെ കളിച്ചാൽ ഇന്ത്യ വിജയിക്കും: ഹർഭജൻ സിംഗ്
പാകിസ്താനെതിരെ നടന്ന ആദ്യ മത്സരത്തിൽ ബാറ്റിംഗിനിടെ ഹർദ്ദിക്കിന്റെ തോളിന് പരുക്കേറ്റിരുന്നു. ഹർദ്ദിക് ഫീൽഡിന് കളത്തിലിറങ്ങിയിരുന്നില്ല. ഷഹീൻ അഫ്രീദിയുടെ ഷോർട്ട് ബോളിലാണ് ഹർദ്ദിക്കിൻ്റെ തോളിനു പരുക്കേറ്റത്. താരം ന്യൂസീലൻഡിനെതിരെ കളത്തിലിറങ്ങുമോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും പരുക്ക് സാരമുള്ളതല്ലെന്നും മാച്ച് ഫിറ്റ് ആയിരിക്കുമെന്നും പിന്നീട് വ്യക്തമായി.
മത്സരത്തിൽ ഇന്ത്യയെ10 വിക്കറ്റിനാണ് പാകിസ്താൻ തോല്പിച്ചത്. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സർവാധിപത്യം പാകിസ്താനായിരുന്നു. ഇന്ത്യ നേടിയ 152 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്താൻ മറികടന്നത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ മുഹമ്മദ് റിസ്‌വാനുമാണ് പാക് വിജയം അനായാസമാക്കിയത്. ഇരുവരും ഫിഫ്റ്റിയടിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ലോകകപ്പിൽ പാകിസ്താനോട് പരാജയപ്പെട്ടത്. പാകിസ്താന് വേണ്ടി ബൗളിങ്ങിൽ ഷഹീൻ അഫ്രിദി 3 വിക്കറ്റ് നേടി തിളങ്ങി. ഷഹീൻ അഫ്രീദി തന്നെയാണ് കളിയിലെ താരവും.
12.5 ഓവറിൽ സ്കോർ നൂറിലേക്ക് എത്തിക്കുവാൻ പാകിസ്താന് സാധിച്ചപ്പോൾ അവസാന ഏഴോവറിൽ വെറും 51 റൺസ് മാത്രമായിരുന്നു ടീം നേടേണ്ടിയിരുന്നത്. ഇന്ത്യൻ ബൗളർമാർക്ക് പാക്കിസ്ഥാൻ ഓപ്പണർമാരെ പിടിച്ചുകെട്ടാൻ സാധിക്കാതെ പോയപ്പോൾ 17.5 ഓവറിൽ പാകിസ്താൻ 10 വിക്കറ്റ് ജയം നേടി. സ്കോർ ഇന്ത്യ: 20 ഓവർ 151/7, പാകിസ്താൻ 17.5 ഓവർ 152/0.
Story Highlights : hardik pandya bowls in nets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here