Advertisement

നിലയ്ക്കല്‍ ദേവസ്വം മെസില്‍ വന്‍ അഴിമതി; ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നെന്ന് കരാറുകാരന്റെ വെളിപ്പെടുത്തല്‍; 24 എക്‌സ്‌ക്ലൂസീവ്

November 7, 2021
Google News 2 minutes Read
corruption in nilakkal devaswam board

നിലയ്ക്കല്‍ ദേവസ്വം മെസിലേക്ക് പലചരക്ക്, പച്ചക്കറി വിതരണം നടത്തിയതില്‍ ലക്ഷങ്ങളുടെ അഴിമതി. വൗച്ചറുകളില്‍ തന്റെ ഒപ്പ് വ്യാജമായി ഇട്ട് ലക്ഷങ്ങളുടെ തിരിമറി നടത്തിയതായി കരാറുകാരന്‍ വെളിപ്പെടുത്തി. ദേവസ്വം വിജിലന്‍സും സംസ്ഥാന വിജിലന്‍സും പ്രഥമദൃഷ്ട്യാ അഴിമതി കണ്ടെത്തിയെങ്കിലും അന്തിമ മറിപ്പോര്‍ട്ട് വന്നശേഷമേ നടപടിയിലേക്ക് കടക്കൂ എന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ്. പലചരക്കും പച്ചക്കറിയും വിതരണം ചെയ്തതില്‍ എട്ടുലക്ഷം രൂപയാണ് കരാറുകാരന് ലഭിച്ചത്. എന്നാല്‍ ചെക്കില്‍ എഴുതിയെടുത്തത് ഒരു കോടിക്കുമുകളിലാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. തട്ടിപ്പിന് കൂട്ടുനില്‍ക്കാന്‍ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും കരാറുകാരന്‍ വെളിപ്പെടുത്തി. അഴിമതി നടന്നെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ട്വന്റിഫോറിന് ലഭിച്ചു. corruption in nilakkal devaswam board

കരാറുകാരന്റെ വാക്കുകള്‍;
‘2019-19ലെ മണ്ഡല മകരവിളക്ക് കാലത്ത് നിലയ്ക്കല്‍ മെസ് നടത്തിപ്പ് കേന്ദ്രത്തിലേക്ക് പലചരക്കും പച്ചക്കറികളും വിതരണം ചെയ്തത് എന്റെ പേരിലുള്ള സ്ഥാപനമായിരുന്നു. മുപ്പത് ലക്ഷത്തി തൊള്ളായിരത്തി മൂന്ന് രൂപയുടെ സാധനങ്ങളാണ് വിതരണം ചെയ്തത്. അതില്‍ എട്ടുലക്ഷം രൂപയുടെ ചെക്കാണ് ആദ്യം തന്നത്. ബാക്കി 22 ലക്ഷത്തോളം രൂപ തരാനുമുണ്ടായിരുന്നു. മകരവിളക്ക് കഴിഞ്ഞ് എനിക്ക് കിട്ടാനുണ്ടായിരുന്ന തുക കിട്ടിയത് ക്യാഷ് ആയിട്ടാണ്. എന്നാല്‍ കമ്പനിയുടെ (ജെപി ട്രേഡേഴ്‌സ്)പേരിലുള്ള ചെക്ക് മതിയെന്ന് ആവശ്യപ്പെട്ടപ്പോള്‍ രണ്ടുദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞു. വീണ്ടും ചെന്നപ്പോള്‍ മൂന്ന് വൗച്ചറുകള്‍ ഒപ്പിടാന്‍ എന്നോട് പറഞ്ഞു. ഒരു കോടിയോളം രൂപയുടേതായിരുന്നു അവ’.

വിഷയത്തില്‍ കുറ്റക്കാരെ മാറ്റിനിര്‍ത്തി അന്വേഷണം വേണമെന്ന വിജിലന്‍സ് നിര്‍ദേശം ദേവസ്വം ബോര്‍ഡ് നടപ്പിലാക്കുന്നില്ലെന്നും ആരോപണമുണ്ട്. കരാറുകാരനായ ജയപ്രകാശ് വിവരാവകാശ നിയമപ്രകാരം രേഖകള്‍ പരിശോധിച്ചപ്പോള്‍ പല തവണയായി ഇയാളുടെ പേരില്‍ വ്യാജ ഒപ്പിട്ട് അഴിമതി നടത്തിയതായി തെളിഞ്ഞു.

അന്നത്തെ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരുന്ന ജയപ്രകാശ്, ജൂനിയര്‍ സൂപ്രണ്ടായിരുന്ന വാസുദേവന്‍ പോറ്റി, അന്നത്തെ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടിവ് ഓഫിസറും ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പിഎയുമായിരുന്ന സുധീഷ് കുമാര്‍, ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് മെമ്പറുടെ പിഎ രാജേന്ദ്രപ്രസാദ് എന്നിവര്‍ക്കെതിരെയാണ് പരാതി. ബാങ്ക് ഉദ്യോഗസ്ഥരെ കൂടി കൂട്ടുപിടിച്ചാണ് അഴിമതി നടത്തിയതെന്നാണ് ആരോപണം.

Read Also : ബേബി ഡാമിലെ മരംമുറിക്കല്‍ ഉത്തരവ് മരവിപ്പിച്ചു; കര്‍ശന നടപടിയുണ്ടാകുമെന്ന് വനംമന്ത്രി

ആദ്യം ദേവസ്വം ബോര്‍ഡിന് പരാതി നല്‍കിയെങ്കിലും അന്വേഷിക്കാന്‍ തയ്യാറാകാതെ വന്നതോടെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കി. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് വിജിലന്‍സും സംസ്ഥാന വിജിലന്‍സും അന്വേഷണം നടത്തുകയും പ്രഥമദൃഷ്ട്യാ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. അഴിമതിക്കാരെ മാറ്റിനിര്‍ത്തിക്കൊണ്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ല. വിഷയത്തില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം മാത്രമേ നടന്നിട്ടുള്ളൂവെന്നും അന്തിമ മറിപ്പോര്‍ട്ട് വന്നശേഷമേ നടപടിയിലേക്ക് കടക്കൂ എന്ന നിലപാടിലാണ് ദേവസ്വം.

Story Highlights : corruption in nilakkal devaswam board, nilakkal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here