ബേബി ഡാമിലെ മരംമുറിക്കല്‍ ഉത്തരവ് മരവിപ്പിച്ചു; കര്‍ശന നടപടിയുണ്ടാകുമെന്ന് വനംമന്ത്രി

ബേബി ഡാമിലെ മരംമുറിക്കല്‍ ഉത്തരവ് മരവിപ്പിച്ചെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. വിഷയത്തില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗുരുതരമായ വീഴ്ച വരുത്തി. അസാധാരണ നടപടിയാണ് ഉണ്ടായിരിക്കുന്നത്. കൂടുതല്‍ അന്വേഷണവും നടപടിയും നിര്‍ബന്ധമായും ഉണ്ടാകും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി വിളിച്ച യോഗത്തെ തുടര്‍ന്ന് അനുമതി നല്‍കിയെന്നാണ് വിശദീകരണം. മരം മുറിക്കാനുള്ള ഉത്തരവ് മരവിപ്പിക്കുന്നത് തമിഴ്‌നാടിനെ അറിയിക്കേണ്ട കാര്യമില്ല. മരംമുറിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഏത് സാഹചര്യത്തിലായാലും ഇത്തരം പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ മാത്രം സ്വീകരിച്ചാല്‍ പോര. അത് ബോധ്യപ്പെടുത്താനുള്ള നടപടികളുണ്ടാകും. ഈ അസാധാരാണ നടപടിക്ക് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത് എന്താണെന്ന് അറിയില്ല. മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താനുള്ള 15 മരങ്ങള്‍ മുറിക്കാന്‍ കേരളം നല്‍കിയ അനുമതിയെ ചൊല്ലിയാണ് വിവാദങ്ങള്‍. മരം മുറിക്കാന്‍ അനുമതി നല്‍കിയത് സര്‍ക്കാര്‍ അറിവോടെയല്ലെന്ന് വനംമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അനുമതി നല്‍കിയത് വീഴ്ചയെന്നും അദ്ദേഹം പറഞ്ഞു
Read Also : ബേബി ഡാമിലെ മരംമുറി; അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ അറിവോടെ: രമേശ് ചെന്നിത്തല
താനറിയാതെ 15 മരങ്ങള്‍ മുറിക്കുന്നതിന് അനുമതി നല്‍കിയ സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് & ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് മന്ത്രി എ.കെ.ശശീന്ദ്രന്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. തമിഴ്‌നാട് ജലവിഭവവകുപ്പ് മന്ത്രി എസ് ദുരൈമുരുഗനും സംഘവും മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരങ്ങള്‍ മുറിച്ച് നീക്കാനുള്ള വിവാദ അനുമതി കേരളം തമിഴ്‌നാടിന് നല്‍കുന്നത്.
Story Highlights : tree felling at Baby Dam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here