ഡോക്ടറിൽ നിന്ന് ഐപിഎസ് ഓഫീസറിലേക്ക്; “ദർപ്പണ” പ്രചോദനമാണ്, പ്രതീക്ഷയും…
കുഞ്ഞുനാൾ മുതലുള്ള ആഗ്രവും അതിലേക്കായുള്ള കഠിനാധ്വാനവുമാണ് ഓരോ സ്വപ്ന നേട്ടങ്ങൾക്കും പിന്നിൽ. അങ്ങനെ തന്റെ സ്വപ്നങ്ങളെ കൈപിടിയിലാക്കിയ ഒരു ഇരുപത്തിയേഴുകാരിയെ പരിചയപ്പെടാം… പേര് ദർപ്പണ അലുവാലിയ. പഞ്ചാബ് സ്വദേശി ദർപ്പണ ഒരു ഡോക്ടർ ആണ്. ഇന്ത്യയിൽ ഡോക്ടറാകുക എന്നത് പല യുവാക്കളുടെയും ഒരു സ്വപ്നമാണ്. കാരണം ഏറ്റവും ആദരണീയമായ തൊഴിലുകളിൽ ഒന്നാണ് ഡോക്ടർ എന്നത്. പക്ഷെ എന്നിരുന്നാലും അതിൽ ചിലർ സിവിൽ സർവീസ് പരീക്ഷകൾ എഴുതി സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന് ആഗ്രഹിക്കുന്നു. അങ്ങനെയൊരാളാണ് ദർപ്പണ അലുവാലിയ.
പട്യാലയിലെ സർക്കാർ മെഡിക്കൽ കോളജില്‍ നിന്ന് എംബിബിഎസ് കരസ്ഥമാക്കുമ്പോഴും ദർപണ മനസ്സിൽ കൊണ്ടുനടന്നൊരു സ്വപ്നമാണ് സിവിൽ സർവീസ്. സമൂഹത്തിനായി പ്രവർത്തിക്കണം എന്നത്. തന്റെ ആ സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് ദർപണ ഇപ്പോൾ. ഇന്ത്യൻ പൊലീസ് സർവീസസിൽ 73 ആം ബാച്ചിൽ ഒന്നാമതാണ് ഈ പഞ്ചാബുകാരി. രണ്ടാം തവണ നടത്തിയ ശ്രമത്തിലാണ് ദര്‍പ്പണ ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്.
2017 ലായിരുന്നു ദർപ്പണ എംബിബിഎസ് കരസ്ഥമാക്കിയത്. അതിന് തൊട്ടുപിന്നാലെയായി സ്തനാർബുദ ബോധവത്കരണത്തിനായി ഒരു സംഘടനയും രൂപീകരിച്ചു. ഇപ്പോൾ ഇതാ പുതിയ ഒരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ആ നേട്ടത്തെ കുറിച്ച് ദർപ്പണയുടെ പ്രതികരണം ഇങ്ങനെയാണ്. ” ഇതൊരു പുതിയ പാതയിലേക്കുള്ള മാറ്റമല്ല, മറിച്ച് മുമ്പ് ഞാൻ ചെയ്തിരുന്ന കാര്യങ്ങൾ കുറച്ചുകൂടെ ഉത്തരവാദിത്വത്തോടെ വിപുലീകരിച്ച് ചെയ്യുന്നു എന്ന് മാത്രം. ആളുകൾ അടിയന്തര ഘട്ടങ്ങളിൽ എപ്പോഴും പോലീസിനെയാണ് ആശ്രയിക്കുന്നത്. സ്ത്രീകൾക്കും പോലീസ് സഹായം ആവശ്യമായി വരുന്ന ഘട്ടങ്ങൾ നിരവധിയാണ്.അതുകൊണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു മുൻഗണന നൽകാൻ ശ്രമിക്കും.
ദർപ്പണയുടെ മുത്തച്ഛൻ പഞ്ചാബ് പോലീസിലാണ് സേവനം അനുഷ്ഠിച്ചിരുന്നത്. മുത്തച്ഛൻ നരേന്ദ്ര സിങ്ങിൽ നിന്നാണ് ഐപിഎസ് എന്ന സ്വപ്നം ഉദിക്കുന്നത്. ഇനി എല്ലാ ചുമതലകളും ഉത്തവാദിത്വത്തോടെ ചെയ്യണം. ഈ പരിശീലന കാലയളവിൽ ദുരിതമനുഭവിക്കുന്ന പലരെയും കണ്ടുമുട്ടി. പലരുടെയും പ്രശ്നങ്ങൾ അടുത്തറിഞ്ഞു. അവർക്കായി വേണ്ട എല്ലാ സഹായങ്ങളും നൽകാൻ പരിശ്രമിക്കുമെന്നും ദർപ്പണ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here