ഡൽഹിയിലെ വായുമലിനീകരണം രൂക്ഷം; സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടരുന്നതിൽ പ്രതിഷേധം

രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി എയർ ക്വാളിറ്റിയിൽ പുരോഗതി ഉണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങൾ ഡൽഹിയിൽ നടത്തുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്. (Delhi air mushtaq ali)
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ നോക്കൗട്ട് മത്സരങ്ങളൊക്കെ നടക്കുന്നത് ഡൽഹിയിലാണ്. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലും പാലം സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ. 66 താരങ്ങളാണ് പ്രീക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങളിൽ കളത്തിലൊറങ്ങുക. ഇവരൊക്കെ കളിക്കേണ്ടത് ഈ സാഹചര്യത്തിലാണെന്നത് വിഷയത്തിൻ്റെ ഗൗരവം വർധിപ്പിക്കുകയാണ്. നാളെ മുതലാണ് പ്രീക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുന്നത്. നാളെ നടക്കുന്ന പ്രീക്വാർട്ടറിൽ കേരളം ഹിമാചൽ പ്രദേശിനെ നേരിടും. പാലം സ്റ്റേഡിയത്തിൽ നാളെ ഉച്ചക്ക് 12 മണിക്ക് മത്സരം ആരംഭിക്കും.
നവംബർ 18നാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കുക. നവംബർ 20, 22 തീയതികളിൽ സെമിഫൈനലുകളും ഫൈനലും നടക്കും.
Read Also : തകർത്തടിച്ച് സഞ്ജുവും സച്ചിനും; മധ്യപ്രദേശിനെതിരെ വമ്പൻ ജയത്തോടെ കേരളം പ്രീ ക്വാർട്ടറിൽ
അവസാന ഗ്രൂപ്പ് മത്സരത്തിൽ മധ്യപ്രദേശിനെ 8 വിക്കറ്റിന് തകർത്താണ് കേരളം പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. മധ്യപ്രദേശ് മുന്നോട്ടുവച്ച 172 റൺസ് വിജയലക്ഷ്യം വെറും 18 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കേരളം മറികടന്നു. കേരളത്തിനായി ക്യാപ്റ്റൻ സഞ്ജു സാംസണും സച്ചിൻ ബേബിയും ഫിഫ്റ്റിയടിച്ചു. 33 പന്തിൽ 56 റൺസടിച്ച സഞ്ജു ടോപ്പ് സ്കോററായപ്പോൾ സച്ചിൻ 27 പന്തിൽ 51 റൺസ് നേടി. ഇരുവരും നോട്ടൗട്ടാണ്.
ഐപിഎലിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയ ശ്രദ്ധ നേടിയ അവേഷ് ഖാനും വെങ്കിടേഷ് അയ്യരും ഉൾപ്പെടുന്ന ആക്രമണ നിരയെ നിസ്സാരമായാണ് സഖ്യം നേരിട്ടത്. സഞ്ജു 27 പന്തിലും സച്ചിൻ 26 പന്തിലും ഫിഫ്റ്റി നേടി. 4 ബൗണ്ടറികളും 3 സിക്സറും വീതമായിരുന്നു ഇരുവരുടെയും ഇന്നിംഗ്സ്.
എലീറ്റ് ഗ്രൂപ്പ് ഡിയിൽ കേരളത്തിനും മധ്യപ്രദേശിനും 12 പോയിൻ്റ് വീതമുണ്ടെങ്കിലും ഗ്രൂപ്പിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ജയിച്ചതിനാൽ കേരളം പ്രീക്വാർട്ടർ യോഗ്യത നേടുകയായിരുന്നു. 16 പോയിൻ്റുള്ള രാജസ്ഥാൻ പട്ടികയിൽ ഒന്നാമതാണ്.
Stroy Highlights: Delhi air quality worsens syed mushtaq ali trophy continues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here