സാഹയ്ക്ക് പരുക്ക്; വിക്കറ്റിനു പിന്നിൽ കെഎസ് ഭരത്

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ വൃധിമാൻ സാഹയ്ക്ക് പരുക്ക്. കഴുത്തിനു പരുക്കേറ്റ താരം മൂന്നാം ദിവസം കളിക്കാനിറങ്ങിയില്ല. പകരം, ബാക്കപ്പ് വിക്കറ്റ് കീപ്പറായ കെഎസ് ഭരതാണ് വിക്കറ്റ് സംരക്ഷിക്കുന്നത്. സാഹ മെഡിക്കൽ സംഘത്തിൻ്റെ നിരീക്ഷണത്തിലാണ്. പരുക്ക് ഗുരുതരമാണെങ്കിൽ താരം പര്യടനത്തിൽ നിന്ന് പുറത്തായേക്കും. (saha injured bharat keeping)
ഋഷഭ് പന്തിനു വിശ്രമം അനുവദിച്ചതോടെയാണ് സാഹയെ ടീമിൽ പരിഗണിച്ചത്. 37കാരനായ താരത്തെ ഇപ്പോഴും പരിഗണിക്കുന്നതിൽ ആദ്യം തന്നെ വിമർശനങ്ങളുയർന്നു. ആദ്യ ഇന്നിംഗ്സിൽ ഒരു റൺ മാത്രമെടുത്ത് സാഹ പുറത്തായതോടെ വിമർശനങ്ങൾ ശക്തമായി. ഫിറ്റ്നസ് പ്രശ്നങ്ങളും മോശം ഫോമും തുടരുകയാണെങ്കിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഭരത് ടീമിൽ സ്ഥിരമായേക്കും. ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര.
Read Also : ഇന്ത്യക്കെതിരെ ആധിപത്യം തുടർന്ന് ന്യൂസീലൻഡ്; രണ്ട് വിക്കറ്റ് നഷ്ടം
അതേസമയം, മത്സരത്തിൽ ന്യൂസീലൻഡ് ആധിപത്യം തുടരുകയാണ്. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് എന്ന നിലയിലാണ് അവർ. വിൽ യങ് (89), കെയിൻ വില്ല്യംസൺ (18) എന്നിവരെയാണ് ന്യൂസീലൻഡിനു നഷ്ടമായത്. ടോം ലതം (82) ക്രീസിൽ തുടരുകയാണ്.
രണ്ടാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസെന്ന നിലയിലായിരുന്നു ന്യൂസീലൻഡ്. 22 റൺസ് കൂടി ചേർക്കുന്നതിനിടെ വിൽ യങ് പുറത്തായി. താരത്തെ അശ്വിൻ്റെ പന്തിൽ ശ്രീകർ ഭരത് പിടികൂടുകയായിരുന്നു. മൂന്നാം നമ്പറിലെത്തിയ വില്ല്യംസണും ടോം ലതവും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ വിറച്ചെങ്കിലും പലപ്പോഴും ഭാഗ്യം രക്ഷക്കെത്തി. 46 റൺസിൻ്റെ കൂട്ടുകെട്ടരൊക്കിയ സഖ്യം ഉച്ചഭക്ഷണത്തിനു മുൻപുള്ള അവസാന ഓവറിലാണ് വേർപിരിഞ്ഞത്. വില്ല്യംസണെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ഉമേഷ് യാദവ് ഈ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു.
അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ചുറി നേടിയ ശ്രേയാസ് അയ്യരാണ് (105) ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശുഭ്മൻ ഗിൽ (52), രവീന്ദ്ര ജഡേജ (50) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ന്യൂസീലൻഡിനായി ടിം സൗത്തി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ കെയിൽ ജമീസൺ മൂന്നും അജാസ് പട്ടേൽ രണ്ടും വിക്കറ്റ് വീതം സ്വന്തമാക്കി.
Story Highlights : wriddhiman saha injured ks bharat wicket keeping
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here