മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടി ആയി ഉയർന്നു. ഇതോടെ ഒരു ഷട്ടർ 30 സെൻ്റിമീറ്റർ ഉയർത്തി. സെക്കൻഡിൽ 430 ഘന അടി വെള്ളമാണ് ഇപ്പോൾ പുറത്തേക്കൊഴുക്കുന്നത്. നീരൊഴുക്ക് ശക്തമല്ലെങ്കിലും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവ് കുറച്ചിരുന്നു. തുറന്നിരുന്ന എല്ലാ ഷട്ടറുകളും പകൽ 11 മണിയോടെ അടയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വീണ്ടും ജലനിരപ്പ് 142 അടിയിലെത്തിയത്.
തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവ് വർധിപ്പിച്ചിട്ടുണ്ട്. 1867 ഘന അടി വെള്ളമാണ് നിലവിൽ ടണൽ വഴി തമിഴ്നാട് കൊണ്ടുപോകുന്നത്. ഷട്ടർ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകണമെന്ന ആവശ്യം തമിഴ്നാട് ഇത്തവണയും പരിഗണിച്ചില്ല.
ഇന്നലെ മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായതോടെ കൃത്യമായ മുന്നറിയിപ്പ് നൽകാതെ തമിഴ്നാട് പുലർച്ചെ ഷട്ടറുകൾ തുറന്നു. പെരിയാറിൽ നാലടിയിലേറെ ജലനിരപ്പുയർന്നു. വള്ളക്കടവ് ചപ്പാത്ത് കവിഞ്ഞൊഴുകി. മഞ്ചുമല ആറ്റോരം ഭാഗത്തെ ഒട്ടേറെ വീടുകൾ വെള്ളത്തിലായി .
മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെതിരെ കേന്ദ്ര ജല കമ്മിഷനെ പരാതി അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞ ദിവസം പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം നേരിടാൻ കേരളം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
Story Highlights : mullaperiyar dam water level rises
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here