ബിഹാറിൽ മൃതദേഹത്തിന്റെ പേരിൽ പൊലീസ് സ്റ്റേഷനുകൾ തമ്മിൽ തർക്കം

വഴിയരികിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ പേരിൽ രണ്ട് പൊലീസ് സ്റ്റേഷനുകൾ തമ്മിൽ തർക്കം. ബിഹാറിലെ റോഹ്‌താസ് ജില്ലയിലെ രണ്ട് പൊലീസ് സ്‌റ്റേഷനുകൾ തമ്മിലാണ് മൃതദേഹം കിടന്നിരുന്ന അധികാരപരിധിയെ ചൊല്ലി തർക്കമുണ്ടായത്. ഒടുവിൽ സർവേയറെ വിളിച്ചുവരുത്തിയാണ് ഇരു സ്റ്റേഷനുകളിലെയും പൊലീസുകാർ തമ്മിലുളള തർക്കം
പരിഹരിച്ചത്. ( cops fight over jurisdiction of unclaimed body )
റോഹ്താസ് ജില്ലയിലെ ധന്തോലിയ ഗ്രാമത്തിൽ വഴിയരികിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഗ്രാമവാസികൾ പൊലീസിനെ വിവരം അറിയിച്ചു. നടവാർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സന്തോഷ് കുമാർ സ്ഥലത്തെത്തി.
എന്നാൽ സഞ്ജൗലി പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിലാണ് മൃതദേഹമെന്ന് അവകാശപ്പെട്ട് നിയമനടപടികൾ ആരംഭിക്കാൻ അദ്ദേഹം വിസമ്മതിച്ചു.സഞ്ജൗലി എസ്എച്ച്ഒ ധർമേന്ദ്രകുമാർ സംഭവസ്ഥലത്തെത്തിയെങ്കിലും മൃതദേഹം കിടക്കുന്ന സ്ഥലം നടവാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നതാണെന്ന് പറഞ്ഞ് നിയമനടപടികൾ നടത്തിയില്ല. ഒടുവിൽ ഈ വിഷയം ഇരു പൊലീസ് സ്റ്റേഷനിലെയും പൊലീസുകാർ തമ്മിലുളള വാക്ക് തർക്കത്തിലാണ് കലാശിച്ചത്.
Read Also : കസ്റ്റഡിയിലിരിക്കെ പുഴയിൽ ചാടിയ പ്രതിയുടെ മൃതദേഹം കണ്ടെത്തി
തുടർന്ന് ബിക്രംഗഞ്ച് ഡിഎസ്പി സ്ഥലത്തെത്തി. ഈ സമയമത്രയും മൃതദേഹം വഴിയരികിൽ തന്നെ കിടന്നു. പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി അധികാരപരിധി നിശ്ചയിക്കാൻ സർവേയർ എത്തുകയായിരുന്നു. സർവേയർ ഭൂമി പരിശോധിച്ച് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയപ്പോൾ മൃതദേഹം സഞ്ജൗലി പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് ബോധ്യപ്പെട്ടതായി ബിക്രംഗഞ്ച് ഡിഎസ്പി പറഞ്ഞു.
Story Highlights : cops fight over jurisdiction of unclaimed body
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here