കെ-റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട്; അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കും
കെ-റെയിലിനായി ഏറ്റെടുക്കുന്ന റെയില്‍വേ ഭൂമിയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍. കെ- റെയില്‍, റെയില്‍വേ അധികൃതര്‍ അലൈന്‍മെന്റില്‍ സംയുക്ത പരിശോധനയും നടത്തും. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ ശര്‍മയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ചര്‍ച്ചയിലാണ് തീരുമാനം.
കെ- റെയിലിനെതിരായി പ്രതിപക്ഷവും ബിജെപിയും ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിനും ധനസഹായം നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ മടിച്ചുനില്‍ക്കുന്നതിനുമിടയിലാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 185 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നതിനായി ഉപയോഗിക്കുന്നത്.
അതിരടയാളക്കല്ലുകള്‍, ഏറ്റെടുക്കുന്ന റെയില്‍വേ ഭൂമിയില്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി റെയില്‍വേ അധികൃതരും കെ റെയില്‍ അധികൃതരും അലൈന്‍മെന്റില്‍ സംയുക്ത പരിശോധന നടത്താനും ധാരണയായിട്ടുണ്ട്.
Read Also : കെ-റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി: മുഖ്യമന്ത്രി
അതേസമയം കെ- റെയില്‍ പദ്ധതി നടത്തിപ്പിലെ എതിര്‍പ്പ് പ്രതിപക്ഷം കടുപ്പിച്ചിരിക്കുകയാണ്. പദ്ധതി സംസ്ഥാനത്തിന് സാമ്പത്തികമായി പ്രയോജനം ചെയ്യുന്നതല്ല എന്നാണ് യുഡിഎഫ് നിലപാട്. പാരിസ്ഥിതിക ആഘാതപഠനം പോലും നടത്താതെയാണ് ഭൂമി ഏറ്റെടുക്കാന്‍ നീക്കം നടക്കുന്നതെന്നാണ് യുഡിഎഫ് ആരോപണം. പദ്ധതി സുതാര്യമല്ലെന്നും ആനുപാതിക ഗുണം ലഭിക്കില്ലെന്നും പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് നിയമം ലംഘിച്ചാണെന്നുമാണ് ആരോപണം.കെ- റെയില്‍ കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു.
Story Highlights : k rail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here