കണ്ണൂർ വി സി യുടെ പുനർനിയമന ശുപാർശ നൽകിയത് ഡോ .ആർ ബിന്ദു; മന്ത്രി നൽകിയ കത്ത് പുറത്ത്

കണ്ണൂർ വി സി പുനർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ .ആർ ബിന്ദുവിന്റെ കത്ത് പുറത്ത്. അക്കാദമിക് മികവ് നിലനിർത്താൻ ഡോ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് ഗവർണർക്കാണ് മന്ത്രി കത്ത് നൽകിയത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേർച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാർശ ചെയ്തെന്നാണ് പുറത്തുവരുന്ന വിവരം.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ .ആർ ബിന്ദുവിന്റെ കത്ത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുയാണ്. കണ്ണൂർ വിസി പുനർ നിയമനത്തിന് ഗവർണറോട് ആവശ്യപ്പെട്ടത് മന്ത്രിയാണെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഇപ്പോൾ കത്ത് പുറത്തുവന്നിരിക്കുന്നത്. വിസിക്ക് പുനർനിയമനം നൽകാൻ സർക്കാർ നോമിനിയെ ചാൻസലറുടെ നോമിനിയാക്കാൻ മന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലാണ് മന്ത്രിയെ സംശയത്തിന്‍റെ നിഴലിലാക്കിയത്.
Read Also : വിസി വിവാദം; നിയമന രേഖകൾ വിളിച്ചു വരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ
ഇതിനിടെ കണ്ണൂർ സർവകലാശാല വിസി പുനർ നിയമനവുമായി ബന്ധപ്പെട്ട നിയമന രേഖകൾ വിളിച്ചു വരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ. നിയമവിരുദ്ധ നിയമനം നടത്തിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദമാണെന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നിയമനരേഖകൾ കോടതി പരിശോധിക്കണമെന്നാണാവശ്യം. കണ്ണൂർ യൂണിവേഴ്‌സിറ്റി വിസി നിയമനം ചോദ്യം ചെയ്ത് സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്തും അക്കാദമിക് കൗൺസിൽ അംഗവും നൽകിയ ഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹർജിയിലാണ് പരാതിക്കാർ ഇടക്കാല അപേക്ഷ നൽകിയത്. ഹർജിയിൽ വാദം പൂർത്തിയായി ഉത്തരവിനായി മാറ്റിയിരുന്നു.
Story Highlights : r bindu recommendation for reappointment of kannur vc-letter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here