പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി: കെ.സുധാകരന്‍ എംപി

പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ആലപ്പുഴയിൽ ഉണ്ടായ ഇരട്ട കൊലപാകങ്ങള്‍ അപലപനീയമാണ്. സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നതിന് തെളിവാണ് ഇരട്ടക്കൊലപാതകം. എസ്.ഡി.പി.ഐ, ആര്‍.എസ്.എസ് വിഷപ്പാമ്പുകളെ പാലൂട്ടി വളര്‍ത്തിയതിന് പിണറായി വിജയന് കിട്ടിയ തിരിച്ചടിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഇടതുമുന്നണി രണ്ടു കൂട്ടരുടേയും സഹായം തേടിയിരുന്നു. ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും പൊലീസും കാട്ടിയ അനാസ്ഥയുടെ ഫലമാണ് ഇരട്ടക്കൊലപാതകങ്ങള്‍. തലശ്ശേരിയില്‍ പരസ്യമായി ബിജെപി പ്രവര്‍ത്തകര്‍ മുസ്ലിം വിരുദ്ധ പ്രകടനം നടത്തിയിട്ടും മുഖ്യമന്ത്രി ഒന്നും ചെയ്തില്ല. സംസ്ഥാനത്തെ പൊലീസ് ഇന്റലിജന്‍സ് സംവിധാനം നോക്കുകുത്തിയായെന്നും സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രി കാട്ടുന്ന രാഷ്ട്രീയ വിധേയത്വ അടിമത്തമാണ് രാഷ്ട്രീയ കൊലപാതകങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്താന്‍ ഇരുകൂട്ടര്‍ക്കും പ്രചോദനം നല്‍കുന്നത്. കേരളത്തിന്റെ മതസൗഹാര്‍ദ്ദത തകര്‍ത്ത് ഇത്തരം വര്‍ഗീയ ശക്തികളെ വളര്‍ത്തിയതിൻ്റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ഇനിയെങ്കിലും വര്‍ഗീയ ശക്തികളുമായുള്ള രഹസ്യബാന്ധവം ഉപേക്ഷിച്ച് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ സി.പി.ഐ.എമ്മും സര്‍ക്കാരും തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
Story Highlights : k-sudhakaran-on-pinarayi-vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here