ആഷസ്: ആൻഡേഴ്സണു നാല് വിക്കറ്റ്; ഓസ്ട്രേലിയ 267നു പുറത്ത്

ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 267നു പുറത്തായി. ഇതോടെ വെറും 82 റൺസിൻ്റെ ലീഡ് മാത്രമാണ് ഓസ്ട്രേലിയക്ക് ആദ്യ ഇന്നിംഗ്സിൽ ലഭിച്ചത്. 76 റൺസെടുത്ത ഓപ്പണർ മാർകസ് ഹാരിസ് മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങിയത്. ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സൺ 4 വിക്കറ്റ് വീഴ്ത്തി.
38 റൺസെടുത്ത ഡേവിഡ് വാർണർ ആണ് ഓസീസ് നിരയിലെ രണ്ടാം ടോപ്പ് സ്കോറർ. 8 വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് എന്ന നിലയിലായിരുന്ന ഓസ്ട്രേലിയക്ക് അവസാന രണ്ട് വിക്കറ്റുകളിലെ പ്രകടനങ്ങൾ ഊർജമായി. കമ്മിൻസ് 21 റൺസെടുത്തപ്പോൾ സ്റ്റാർക്ക് 24 റൺസെടുത്ത് പുറത്താവാതെ നിന്നു.
ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 185 റൺസിന് ഓൾഔട്ടായിരുന്നു. 3 വിക്കറ്റ് വീഴ്ത്തി ക്യാപ്റ്റൻ പാറ്റ് കമ്മിൻനും നതാൻ ലിയോണും മുന്നിൽ നിന്ന് നയിച്ചപ്പോൾ മറ്റ് ബൗളർമാരും വിക്കറ്റ് കോളത്തിൽ ഇടം നേടി. ജോ റൂട്ട് (50), ജോണി ബെയർസ്റ്റോ (35) എന്നിവർ മാത്രമാണ് ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയത്.
രണ്ടാം ഇന്നിംഗ്സിൽ 7 റൺസ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് 2 വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. തുടരെയുള്ള പന്തുകളിൽ സാക്ക് ക്രൗളിയെയും (5) ഡേവിഡ് മലനെയും (0) പുറത്താക്കിയ സ്റ്റാർക്ക് ഇംഗ്ലണ്ടിനെ തുടക്കത്തിൽ തന്നെ ബാക്ക്ഫൂട്ടിലാക്കിയിരിക്കുകയാണ്.
Story Highlights : ashes australia allout england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here