Advertisement

യുപിയിൽ ദളിത് പെൺകുട്ടിക്ക് ക്രൂര മർദനം, സർക്കാർ ഉറങ്ങുകയാണെന്ന് പ്രിയങ്ക

December 29, 2021
Google News 2 minutes Read

ഉത്തർപ്രദേശിലെ അമേഠിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിക്ക് ക്രൂര മർദനം. മോഷണക്കുറ്റം ആരോപിച്ച് കുടുംബമാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. യുപിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.

ഇരുമ്പ് കമ്പിയും വടിയും ഉപയോഗിച്ചുള്ള മർദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. രണ്ട് പേർ ചേർന്നാണ് പെൺകുട്ടിയെ മർദിക്കുന്നത്. കുട്ടിയെ നിലത്ത് കിടത്തി ഒരാൾ പാദങ്ങളിൽ വടി കൊണ്ട് അടിക്കുന്നു. മറ്റ് രണ്ട് പേർ കുട്ടിയുടെ കാലുകൾ പിടിച്ച് കൊടുക്കുന്നതും വിഡിയോയിൽ കാണാൻ കഴിയും. മുഴുവൻ കുടുംബം നോക്കി നിൽക്കെയാണ് കുട്ടിയെ മർദിക്കുന്നത്.

വിഡിയോയിൽ മൂന്ന് സ്ത്രീകൾ കുട്ടിയെ ചോദ്യം ചെയ്യുന്നത് കേൾക്കാം. കുട്ടി വേദനകൊണ്ട് നിലവിളിക്കുന്നുണ്ടെങ്കിലും മർദനം തുടർന്നു. ഒരു ഘട്ടത്തിൽ മർദിക്കുന്നയാൾ കുട്ടിയെ തറയിൽ വലിച്ചിഴക്കുന്നതും, മുടിയിൽ പിടിച്ച് ക്രൂരമായി അക്രമിക്കുന്നതും വ്യക്തമാണ്. സംഭവം വിവാദമായതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പോക്‌സോ നിയമപ്രകാരവും എസ്‌സി/എസ്‌ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തതായി അമേഠി സർക്കിൾ ഓഫീസർ പറഞ്ഞു. കേസിലെ മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ യുപി സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. യോഗി ഭരണത്തിൽ പ്രതിദിനം ശരാശരി 34 കുറ്റകൃത്യങ്ങളും സ്ത്രീകൾക്കെതിരെ 135 കുറ്റകൃത്യങ്ങളും നടക്കുന്നു, ക്രമസമാധാനം ഉറപ്പാക്കേണ്ട സർക്കാർ ഉറങ്ങുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

Story Highlights : dalit-girl-tortured-by-a-family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here